അബൂദബി: പരിശോധന നടപടികൾ ശക്തമാക്കിയതോടെ രാജ്യത്ത് വ്യാജ സ്വദേശിവത്കരണ നിയമനങ്ങളിൽ വൻ കുറവ് സംഭവിച്ചതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം നിയമലംഘനങ്ങളിൽ സംഭവിച്ചത് 65 ശതമാനത്തിന്‍റെ കുറവാണ്.
സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ വർഷം മന്ത്രാലയം 695,000 പരിശോധനൾ സംഘടിപ്പിച്ചിരുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് 3,000 സംയുക്ത പരിശോധന ക്യാമ്പയ്നുകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. നിയമപാലനം ശക്തിപ്പെടുത്തുന്നതിനും തൊഴിലിടങ്ങളുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അന്തരീക്ഷവും മത്സരക്ഷമതയും നിലനിർത്തുന്നതിനുമായി തുടർന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി. ഇതിന്‍റെ ഫലമായാണ് നിയമം പാലിക്കുന്ന പ്രവണത വർധിച്ചതും നിയമ ലംഘനങ്ങൾ കുറഞ്ഞതും. 2024ലിനെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളിൽ നിയമം പാലിക്കുന്നതിന്‍റെ അളവ് 34 ശതമാനം വർധിച്ചതായാണ് കണക്ക്. ഇക്കാലയളവിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ 13 ശതമാനത്തിന്‍റെ കുറവും സംഭവിച്ചു. ഡാറ്റ വിശലകനം, നിർമിത ബുദ്ധി എന്നിവയുടെ പിന്തുണയോടെ നിയമലംഘനങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള സംവിധാനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുന്നതിൽ നടത്തിയ പരിശ്രമങ്ങൾ താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ 30 ശതമാനത്തിന്‍റെ കുറവ് വരുത്താൻ സാധിച്ചു. രാജ്യത്തിന്‍റെ വിപുലമായ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് മികച്ച നിയന്ത്രണമുള്ള തൊഴിൽ മാർക്കറ്റിനെ പിന്തുണക്കുന്നതിനും പരിശോധനകളെ കൂടുതൽ കാര്യക്ഷമമാക്കാനും നിർമിത ബുദ്ധി, ഡാറ്റ വിശകലനം പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ വർധിച്ചിവരുന്ന ഉപയോഗം സഹായികമായതായി മന്ത്രാലയം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.