അറ്റ്ലസ് രാമചന്ദ്രനെ കുറിച്ച് തയാറാക്കിയ ആൽബത്തിന്‍റെ പ്രകാശനം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ നിർവഹിച്ചപ്പോൾ (File Photo)

വിടവാങ്ങിയത് അറ്റ്ലസ് തുറക്കണമെന്ന ആഗ്രഹം ബാക്കിയാക്കി

ദുബൈ: 'ഈ വർഷം തന്നെ അറ്റ്ലസ് തുറക്കണമെന്നാണ് ആഗ്രഹം. അതിനായുള്ള ശ്രമത്തിലാണ്. ഇപ്പോഴും ഒരങ്കത്തിനുള്ള ബാല്യമുണ്ട്. ജീവിതം ഇങ്ങനെ നീണ്ടുകിടക്കുകയല്ലേ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്ലസ് തിരിച്ചുവരും' -രണ്ട് മാസം മുൻപ് ദുബൈ ബുർജ്മാന് സമീപത്തെ അപ്പാർട്ട്മെന്‍റിലിരുന്ന് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. അത്രയേറെ ആത്മ ബന്ധമായിരുന്നു അദ്ദേഹത്തിന് അറ്റ്ലസുമായി. അതിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.

നാട്ടിൽ പോകണമെന്ന ആഗ്രഹത്തേക്കാൾ വലുതായിരുന്നു അറ്റ്ലസ് തുറക്കണമെന്ന സ്വപ്നം. ചെറിയ രീതിയിൽ തുടങ്ങി പഴയ രീതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നതായിരുന്നു രാമചന്ദ്രന്‍റെ ആത്മവിശ്വാസം. 'ജീവിതം ഇങ്ങനെയാണ്. നല്ലകാലവും മോശംകാലവും വരും. ഇരുളടഞ്ഞ രാത്രിക്കൊടുവിൽ നല്ലൊരു പുലരിയുണ്ടാവും. ആ പുലരിക്കായുള്ള കാത്തിരിപ്പാണ് ജീവിതത്തിന്‍റെ ആഘോഷം' -ഇതായിരുന്നു പ്രതിസന്ധികാലത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകൾ.

ഏതെങ്കിലുമൊരു കേസിൽ അകപ്പെട്ടയാൾക്ക് കേരളം ഒന്നടങ്കം ഇത്രയധികം പിന്തുണ നൽകിയ സംഭവം വിരളമായിരിക്കും. അതായിരുന്നു ജനങ്ങൾക്കിടയിലെ അദ്ദേഹത്തിന്‍റെ വിശ്വാസ്യത. അദ്ദേഹം തെറ്റുകാരനല്ലെന്ന് ലോകം വിശ്വസിച്ചു. ഭാര്യ ഇന്ദിരയായിരുന്നു എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്.

1974ന്‍റെ തുടക്കത്തിലാണ് രാമചന്ദ്രൻ പ്രവാസിയായി കുവൈത്തിൽ എത്തുന്നത്. പ്രവാസ ജീവിതം 50 വർഷത്തിലേക്ക് അടുക്കുമ്പോഴാണ് മരണം. കുവൈത്തിൽ നിന്ന് ദുബൈയിലേക്ക് മാറി. സ്വന്തം ജീവിതം സിനിമയാക്കണമെന്നതും അദ്ദേഹത്തിന്‍റെ മറ്റൊരു ആഗ്രഹമായിരുന്നു. ഓർമക്കുറിപ്പ് പൂർത്തിയാക്കിയാൽ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അറ്റ്ലസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന ശേഷമായിരിക്കണം സിനിമയെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അറ്റ്ലസ് ജൂവല്ലറിയുടെ പരസ്യത്തിൽ 'ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം' എന്ന ഡയലോഗാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചത്.

പ്രതിസന്ധികാലത്തെ കുറ്റപ്പെടുത്തലിനെ കുറിച്ച് അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു 'നമ്മൾ കുറ്റം ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ടെങ്കിൽ കുറ്റപ്പെടുത്തലുകൾ ഒരു പ്രശ്നമേയല്ല. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാവും. പ്രതിസന്ധിയിലാകുന്ന ഒരാളെ കുറിച്ച് നമ്മളേക്കാൾ അവലോകനം ചെയ്യുന്നത് മറ്റുള്ളവരാണ്. എന്നോട് നേരിട്ട് സംസാരിച്ചിരുന്നെങ്കിൽ അവർക്ക് ഈ തെറ്റിദ്ധാരണയൊന്നുമുണ്ടാകുമായിരുന്നില്ല. അറ്റ്ലസിന്‍റെ നല്ലകാലത്ത് ജനത്തിന് നൽകിയ സ്നേഹമാണ് പ്രതിസന്ധി ഘട്ടത്തിൽ അവർ എനിക്ക് തിരികെനൽകിയത്. കടയിൽ വരുന്ന ഉപഭോക്താക്കൾക്ക് എന്താണ് ആവശ്യമെന്ന് നേരിട്ട് ചോദിച്ച് മനസിലാക്കി ആവശ്യമായത് ചെയ്ത് കൊടുത്തിരുന്നു. മക്കളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പണം തികയാതെ വന്നവർക്ക് കടമായി ആഭരണങ്ങൾ നൽകിയിരുന്നു. ചിലത് പണം തിരികെ കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് കൊടുക്കുന്നത്. തിരിച്ച് തന്നവരുമുണ്ട്. മസ്കത്തിലെ ഹോസ്പിറ്റലിൽ പാവങ്ങൾക്കായി നിരവധി സഹായം ചെയ്തിരുന്നു. പണം ഉണ്ടാകുമ്പോൾ കൊണ്ടുവന്നാൽ മതിയെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അന്ന് ചെയ്ത നല്ലകാര്യങ്ങളാവാം ഇന്ന് സ്നേഹമായി തിരികെ ലഭിച്ചത്'.


Tags:    
News Summary - Atlas Ramachandran Leaving left the desire to open Atlas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.