വഴിയിൽ കിടക്കുന്ന കുപ്പിയുടെ അടപ്പുകളോട് നമ്മുടെ മനോഭാവം എന്തായിരിക്കും. ഭൂരിപക്ഷം ആളുകളും ഇതിനെ വകവെക്കാറില്ല. ചിലർ കാലുകൊണ്ട് തൊഴിച്ച് തെറിപ്പിച്ചുകളയും. എന്നാൽ, ഇമാറാത്തി വൊളന്റിയർ അലി ദർവിഷ് അൽ സആബിക്ക് ഈ അടപ്പുകൾ വെറുതെ കളായനുള്ളതല്ല. രണ്ട് വർഷത്തിനിടെ അദ്ദേഹം വാരിക്കൂട്ടിയത് 50 ലക്ഷം ബോട്ടിൽ ക്യാപ്പുകളാണ്.
തന്റെ താൽപര്യം മനസിലാക്കി കുപ്പിയുടെ അടപ്പുകൾ എത്തിച്ചവർ നിരവധിയാണെന്ന് സആബി ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ദിവസവും ലക്ഷക്കണക്കിന് ബോട്ടിലുകൾ മാർക്കറ്റിൽ വിറ്റുപോകുന്നുണ്ടെന്നും ഇതിന്റെ അടപ്പുകൾ കടലിലോ ബീച്ചിലോ എത്തുകയാണെന്നും അൽ സആബി പറയുന്നു.
30 വർഷമായി പരിസ്ഥിതി സംരക്ഷണ രംഗത്ത് വൊളന്റിയറായി പ്രവർത്തിക്കുന്നു. 13 തരം നിറങ്ങളിലുള്ള അടപ്പുകൾ ശേഖരിച്ചു. മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും ഭീഷണിയാണ് ഈ അടപ്പുകൾ. ഭക്ഷണമാണെന്ന് കരുതി ഇവ അകത്താക്കി അപകടത്തിൽപെടുന്ന സമുദ്ര ജീവികളുമുണ്ട്.
ഇതൊഴിവാക്കാനാണ് ബോട്ടിൽ കാപ്പുകൾ ശേഖരിക്കുന്നത്. 40,000 ക്യാപ്പുകൾ ശേഖരിക്കാൻ കഴിയുന്ന ബോക്സുകളാണ് സആബിയുടെ സ്റ്റോറിലുള്ളത്. ഇത്തരം 1.30 ലക്ഷം ബോക്സുകൾ കരുതിയിട്ടുണ്ട്. 80000 അടപ്പുകൾ ഇടാൻ ശേഷിയുള്ള ബാഗുകളും സൂക്ഷിച്ച് വെച്ചിരിക്കുന്നു. സ്കൂളുകൾ, അധ്യാപകരുടെ അസോസിയേഷനുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയും അടപ്പുകൾ ശേഖരിക്കാറുണ്ട്. ഈ അടപ്പുകൾ റീ സൈക്കിൾ ചെയ്യാനും ലക്ഷ്യമിടുന്നു.
ഇതോടൊപ്പം 19286 കിലോ പേപ്പറും 4088 കിലോ പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്. ഇവ എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ്പിനും 'ബീഹ' എൻവയോൺമെന്റൽ സ്ഥാപനത്തിനും കൈമാറി. ഇവ റീസൈക്കിൾ ചെയ്യുന്നതിനാണ് കൈമാറിയത്. ഇരു സ്ഥാപനങ്ങളും അൽ സആബിയെ ആദരിച്ചിരുന്നു.
1992ൽ കുടുംബസമേതം ആരംഭിച്ചതാണ് വൊളന്റിയർ സേവനം. മക്കളായ അബ്ദുൽ റഹ്മാൻ, ജാമെല, അഫ്ര, മസ്ന, സുൽത്താൻ എന്നിവർ 2009 മുതൽ അൽസആബിക്കൊപ്പം പ്രവർത്തനങ്ങളിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.