അൽ ദൈദ് ഈന്തപ്പഴ മേളയുടെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാളുകൾ സന്ദർശിക്കുന്ന അധികൃതർ
ഷാർജ: ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അൽ ദൈദ് ഈന്തപ്പഴ മേളയുടെ പത്താം പതിപ്പിന് എക്‌സ്‌പോ അൽ ദൈദിൽ തുടക്കമായി. എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ആണ് മേള ഉദ്ഘാടനം ചെയ്തത്. യു.എ.ഇയിലെ നിരവധി ഈന്തപ്പന കർഷകർ, കാർഷിക കമ്പനികൾ, പ്രാദേശിക ചെറുകിട സംരംഭകർ എന്നിവർ പങ്കെടുക്കുന്ന മേള ജൂലൈ 26 ന് സമാപിക്കും. ശൈഖ് അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സലീം അൽ ഖാസിമി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ അസി. അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മാദി, എസ്.സി.സി.ഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് രാജ്യത്തെ പ്രമുഖ കാർഷിക-പൈതൃക വേദിയായി അൽ ദൈദ് ഈന്തപ്പഴ മേള മാറിയിട്ടുണ്ട്. ആദ്യ പതിപ്പിൽ 7,000 സന്ദർശകരും 40 പ്രദർശകരും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, കഴിഞ്ഞ തവണ 30,000 സന്ദർശകരെത്തുകയും മൊത്തം വിൽപന 20 ലക്ഷം ദിർഹം കവിയുകയും ചെയ്തു. കർഷകർക്കിടയിൽ അവബോധം വളർത്തുന്നതിനും, സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, മേഖലയുടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും മേള വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് വ്യക്തമാക്കി.
നാല് ദിവസം നീളുന്ന മേളയിൽ കർഷകർക്കായി വൈവിധ്യമാർന്ന മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ‘ഖെനൈസി’, ‘അൽ-ഖലാസ്’, ‘ശിശി’ തുടങ്ങിയ ഇനം ഈന്തപ്പഴങ്ങളുടെ മത്സരങ്ങൾക്ക് പുറമെ, പ്രാദേശികമായി വിളവെടുത്ത ചെറുനാരങ്ങ, ചുവന്ന അത്തിപ്പഴം എന്നിവയുടെ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും.
ഇത്തവണ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സര വിഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വടക്കൻ എമിറേറ്റുകളിൽ നിന്നുള്ള 25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായി വീട്ടുപറമ്പിലെ ഈന്തപ്പഴ വിളവെടുപ്പ് മത്സരവും ഷാർജയിലെ ഏഴുമുതൽ 15 വയസ്സുവരെയുള്ള ആൺകുട്ടികൾക്കായി ‘റുതബ് അൽ ഖറൈഫ്’ മത്സരവുമാണ് ഒരുക്കിയിരിക്കുന്നത്. എക്‌സ്‌പോ അൽ ദൈദിൽ നടക്കുന്ന മേള ദിവസവും രാവിലെ 9:00 മുതൽ രാത്രി 9:00 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.