അബായക്കുള്ളില്‍ ധരിക്കുന്നത് പുരുഷ വസ്ത്രം;  പ്രത്യാശയോടെ കോടതിവിധി കാത്ത് യുവതി

അബൂദബി: ഭിന്നലിംഗക്കാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ അനുവദിച്ച് ഉത്തരവിറങ്ങിയതില്‍ ഏറെ ആശ്വസിക്കുന്നത് ഇവളാണ്. ഉത്തരവിന് പിറകെ ശസ്ത്രക്രിയക്ക് അനുമതി തേടി അബൂദബിയിലെ കോടതിയെ സമീപിച്ച 29കാരി. സെപ്റ്റംബര്‍ 28ന് വീണ്ടും പരിഗണനക്ക് വരുന്ന കേസില്‍ അനുകൂല നിലപാടുണ്ടാകുമെന്ന പ്രത്യാശയിലാണ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായ ഈ യുവതി.
അബൂദബിയിലെ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച യുവതി കുട്ടിക്കാലത്ത് ആണ്‍കുട്ടികളുടെ കളിപ്പാട്ടങ്ങളോടാണ് ഇഷ്ടം കാണിച്ചത്. ആണ്‍കുട്ടികളുടെ ഉടുപ്പുകളാണ് അണിയാനാണ് ആഗ്രഹിച്ചത്. ഇന്നും അവര്‍ അബായക്ക് ഉള്ളില്‍ ധരിക്കുന്നത് പുരുഷന്‍മാരുടെ വസ്ത്രമാണ്. മുടി ചെറുതാക്കി വെട്ടുകയും ചെയ്തിരിക്കുന്നു. സ്ത്രീ ശരീരത്തിനകത്ത് പുരുഷ മനസ്സുമായി ജീവിക്കുന്ന യുവതി ‘സെവന്‍ ഡേയ്സി’ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 
തെറ്റായ ശരീരത്തിനകത്ത് കുടുങ്ങിപ്പോയ പുരുഷ വ്യക്തിത്വമാണ് തന്‍േറതെന്ന് അവര്‍ പറയുന്നു. അഞ്ചാം വയസ്സ് മുതല്‍ ഈ പ്രശ്നം തന്നെ കഠിനമായി അലട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍, എനിക്ക് പേടിയായിരുന്നു. ഇതേക്കുറിച്ച് എങ്ങനെയാണ് പറയുകയെന്നും എന്തു ചെയ്യണമെന്നും അറിയുമായിരുന്നില്ല. 
ഋതുമതിയായതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. പ്രയാസകരമായാണ് കൗമാര കാലം കഴിഞ്ഞുപോയത്. പുരുഷനാകാനുള്ള ആഗ്രഹം കാരണം പെന്‍സിലുപയോഗിച്ച് മുഖത്ത് മീശ വരക്കുമായിരുന്നു. 
20 വയസ്സാകുമ്പോഴാണ് ഭിന്നലിംഗത്തെ കുറിച്ച് മനസ്സിലാകുന്നത്. ഇതു സംബന്ധിച്ച വൈദ്യ പഠനങ്ങളും മറ്റും വയിച്ചു. അതുവരെ തന്‍െറ പ്രശ്നങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പറഞ്ഞപ്പോഴാകട്ടെ അവര്‍ അനുകമ്പ കാണിച്ചതുമില്ല. എന്‍െറ വിചാരങ്ങളെ കുറിച്ച് ഞാന്‍ അവരോട് പറഞ്ഞു. ഡോക്ടര്‍മാരില്‍നിന്നും മെഡിക്കല്‍ കേന്ദ്രങ്ങളില്‍നിന്നും ലഭിച്ച വൈദ്യ രേഖകള്‍ കാണിച്ചുകൊടുത്തു. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് വീടുവിട്ട് ഒറ്റക്ക് താമസിക്കാന്‍ തുടങ്ങി. കുറേ കാലം ആത്മഹത്യയെ കുറിച്ച് ആലോചിച്ചു. എന്നാല്‍, ദൈവഭക്തയായ താന്‍ സഹായത്തിനായി ഈശ്വരനോട് പ്രാര്‍ഥിച്ചു. നിരവധി മതപണ്ഡിതരെ കണ്ടപ്പോള്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ അനുവദനീയമാണെന്നാണ് അവര്‍ പറഞ്ഞത്. 2012 മുതല്‍ മാനസിക ശുശ്രൂഷ തേടി വരികയാണ്. യു.എ.ഇയിലെ ജനങ്ങളോട് വിശദീകരിക്കാന്‍ പ്രയസകരമാണ് തന്‍െറ അവസ്ഥ. 
നിരവധി രാജ്യങ്ങളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ സാധാരണമാണെന്ന് മനസ്സിലായതോടെയാണ് അഭിഭാഷകനെ സമീപിച്ചത്. തന്‍െറ ചികിത്സാരേഖകള്‍ പരിശോധിച്ച അഭിഭാഷകന്‍ കേസ് ഏറ്റെടുക്കുകയായിരുന്നു. ടെസ്റ്റസ്റ്ററോണ്‍ ഹോര്‍മോണ്‍ നില പുരുഷന്‍മാരുടേതിന് തുല്യമാണെന്നതടക്കമുള്ള മെഡിക്കല്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വിദേശത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെങ്കിലും അബൂദബിയിലെ കോടതിയുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ ചെയ്യില്ല. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. നിയമപ്രകാരം പുരുഷനായി അംഗീകരിച്ചാല്‍ പുതിയ പാസ്പോര്‍ട്ട് എടുക്കേണ്ടി വരും. കോടതി അനുവദിച്ചാല്‍ മിക്കവാറും അമേരിക്കയിലായിരിക്കും ശസ്ത്രക്രിയ നടത്തുകയെന്നും യുവതി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.