കെ.എസ്.ആര്‍.ടി.സി നവീകരണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി- മന്ത്രി എ.കെ. ശശീന്ദ്രന്‍

ദുബൈ: കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുക്കാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയതായി കേരള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജലഗതാഗതം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമം’ ദുബൈ ഓഫീസിലത്തെിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ ശാസ്ത്രീയ പഠനം അനിവാര്യമാണ്. വിദഗ്ധരില്‍ നിന്ന് ധാരാളം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് ഈ മാസം തന്നെ റിപ്പോര്‍ട്ട് തയാറാക്കി തുടര്‍ നടപടികളിലേക്ക് കടക്കും. ചെലവ് ചുരുക്കിയും വരുമാനം വര്‍ധിപ്പിച്ചും മാത്രമേ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ കഴിയൂ. 
ഡീസല്‍ വില വര്‍ധന മൂലം പ്രതിമാസം 18 കോടി രൂപയുടെ വരുമാനക്കുറവാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. ഡീസല്‍ വിലയില്‍ ചെറിയ കുറവുണ്ടായപ്പോള്‍ മുന്‍ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് നിരക്കില്‍ ഒരു രൂപയുടെ കുറവ് വരുത്തിയിരുന്നു. ഡീസല്‍ വില പിന്നെയും വര്‍ധിച്ചപ്പോള്‍ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചത്. 4500ഓളം വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ മാത്രം ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തിയ സര്‍ക്കാര്‍ 16,000ഓളം സ്വകാര്യ ബസുകളെ എന്തുകൊണ്ട് ഒഴിവാക്കിയെന്നത് പരിശോധിക്കേണ്ടതാണ്്. വിദഗ്ധ സമിതിയുടെ പഠനത്തിന് ശേഷമാണ് സാധാരണ ടിക്കറ്റ് നിരക്ക് കുറക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചതെന്തിനാണെന്ന് അന്വേഷിക്കണം. പെന്‍ഷന്‍ ചെലവ് 40ല്‍ നിന്ന് 55 കോടിയായതും പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതും വരുമാനത്തില്‍ വന്‍ കുറവാണുണ്ടാക്കിയത്. ഇതിനെ എങ്ങനെ മറികടക്കാനാകുമെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്്. 
ജലഗതാഗത മേഖല ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി തടി കൊണ്ടുള്ള ബോട്ടുകള്‍ മാറ്റി ഫൈബര്‍, സ്റ്റീല്‍ ബോട്ടുകള്‍ കൂടുതലായി ഇറക്കും. ഇതിന് ജര്‍മന്‍ സഹായം ലഭിച്ചിട്ടുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ബോട്ടുകള്‍ ഇറക്കാനും പദ്ധതിയുണ്ട്. 
ഇന്ത്യയിലാദ്യമായി കൊച്ചിയിലായിരിക്കും ഈ ബോട്ടുകള്‍ പരീക്ഷിക്കുക. ഡീസല്‍ വെള്ളത്തില്‍ കലരുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറക്കാന്‍ ഇതിലൂടെ കഴിയും. പദ്ധതിക്കായി 100 കോടി കേന്ദ്രസഹായം ചോദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടൊപ്പം വാട്ടര്‍ മെട്രോയും തുടങ്ങും. ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. 
ഏകീകൃത ടിക്കറ്റിങ് സംവിധാനത്തില്‍ എല്ലാ ഗതാഗത മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന കേരളത്തിലെ ആദ്യ നഗരമായി കൊച്ചി മാറും. മൂന്നുഘട്ടങ്ങളായി ഉള്‍നാടന്‍ ജലപാതകള്‍ നവീകരിക്കും. ജലപാത കൈയേറ്റം ഒഴിപ്പിക്കുകയും ആഴവും വീതിയും കൂട്ടുകയും ചെയ്യും. 
സംസ്ഥാന വികസനത്തിന്‍െറ ആദ്യപടി മതിയായ യാത്രാസൗകര്യം ഒരുക്കലാണ്്. റോഡ് വീതികൂട്ടുന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ വിട്ടുവീഴ്ചക്ക് തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.