യു.എൻ വ്യാവസായിക വികസന സംഘടനയുടെ പൊതുസമ്മേളനത്തിൽ സൗദി വ്യവസായ,
ധാതുവിഭവ സഹമന്ത്രി ഡോ. അബ്ദുല്ല അൽഅഹ്മരി സംസാരിക്കുന്നു
റിയാദ്: സൗദിയിലെ 12,000 ഫാക്ടറികളിലായി ഒരു ലക്ഷത്തിലധികം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്ന് വ്യവസായ, ധാതുവിഭവ സഹമന്ത്രി ഡോ. അബ്ദുല്ല അൽഅഹ്മരി പറഞ്ഞു. യു.എൻ വ്യാവസായിക വികസന സംഘടനയുടെ 21ാമത് പൊതുസമ്മേളനത്തിലും ആഗോള നിർമാണ, വ്യവസായവത്കരണ ഉച്ചകോടിയിലുമായി ‘സ്ത്രീകളെ ശാക്തീകരിക്കലും വ്യവസായത്തെ പരിവർത്തനവും: സുസ്ഥിര ഭാവിയിലേക്കുള്ള നേതൃത്വം’ എന്ന തലക്കെട്ടിൽ നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരായ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് വ്യാവസായിക സൗകര്യങ്ങൾ പുനരധിവസിപ്പിക്കുന്നതിലും കൂടുതൽ സ്ത്രീ പ്രതിഭകളെ ഉൾക്കൊള്ളുന്നതിനായി അവയുടെ ശേഷി വികസിപ്പിക്കുന്നതിലുമാണ് നിലവിലെ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അൽഅഹ്മരി സൂചിപ്പിച്ചു. വിവിധ വ്യാവസായിക മേഖലകളിൽ പ്രത്യേകിച്ച് സാങ്കേതിക, നൂതന മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുംവിധം സമഗ്ര വ്യാവസായിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ നടപടികളുമായി സൗദി മുന്നോട്ട് നീങ്ങുകയാണെന്നും അൽഅഹ്മരി പറഞ്ഞു.
വ്യവസായത്തിൽ സ്ത്രീകളെ ശാക്തീകരിക്കുക എന്നത് ഒരു പ്രത്യേക സംരംഭമല്ലെന്നും ദേശീയ വ്യവസായങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും നവീകരണത്തെ പിന്തുണക്കുന്നതിനും ‘വിഷൻ 2030’ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വൈവിധ്യമാർന്നതും സുസ്ഥിരവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള സൗദിയുടെ ദീർഘകാല തന്ത്രത്തിന്റെ അടിസ്ഥാന സ്തംഭമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേക വ്യാവസായിക റോളുകളിലേക്ക് സ്ത്രീകളെ ഉയർത്തുന്നതിന് ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തൽ സഹായിക്കും. സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങൾ, ഡിജിറ്റലൈസേഷൻ, ഉൽപാദനം എന്നിവക്ക് പുതിയ വഴികൾ തുറക്കും.
സ്ത്രീപങ്കാളിത്തത്തിനുള്ള ഘടനാപരമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും സാമ്പത്തിക ലഭ്യത വർധിപ്പിക്കുന്നതിനും, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിലെ വിടവ് നികത്തുന്നതിനും സ്ത്രീകളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് അവരെ ഹരിത, ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് യോഗ്യരാക്കുന്ന വ്യാവസായിക നയങ്ങൾ രൂപകൽപന ചെയ്യുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്ന് സംവാദത്തിൽ പങ്കെടുത്ത മറ്റ് പ്രഭാഷകരും ആവശ്യപ്പെട്ടു. കൂടാതെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും വ്യാവസായിക പരിവർത്തന പാതകളിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിലും വിശാലമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വ്യാവസായിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവരുടെ നേതൃപാടവം വികസിപ്പിക്കുന്നതിനുമുള്ള സമഗ്ര പദ്ധതികൾ പരിപാടിയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.