എഫ്-35 ലൈറ്റ്‌നിങ് II ജോയിൻറ് സ്ട്രൈക്ക് ഫൈറ്റർ യുദ്ധവിമാനം
സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അമേരിക്കൻ അനുമതി
റിയാദ്: സൗദി അറേബ്യക്ക് അത്യാധുനിക എഫ്-35 ലൈറ്റ്‌നിങ് II ജോയിൻറ് സ്ട്രൈക്ക് ഫൈറ്റർ യുദ്ധവിമാനങ്ങൾ വിൽക്കുന്നതിന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. 2,430 കോടി ഡോളർ (ഏകദേശം 91,125 കോടി സൗദി റിയാൽ) ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ കൂറ്റൻ പ്രതിരോധ കരാർ.
പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഭീഷണികളെ ചെറുക്കാനുള്ള റിയാദിെൻറ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും കരാർ ഉപകരിക്കുമെന്ന് യു.എസ്. വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
ലോക്ക്‌ഹീഡ് മാർട്ടിൻ നിർമിക്കുന്ന എഫ്-35 യുദ്ധവിമാനങ്ങൾ ഇസ്രായേലിന് ശേഷം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സൗദിക്കാണ് അമേരിക്ക കൈമാറുന്നത്. ഇത് അമേരിക്കയുടെ പ്രതിരോധ നയത്തിലെ പ്രധാന മാറ്റത്തെയും പശ്ചിമേഷ്യൻ മേഖലയിലെ ശക്തിസന്തുലിതാവസ്ഥയിലെ പുതിയ ഘട്ടത്തെയുമാണ് സൂചിപ്പിക്കുന്നത്.
ശത്രുക്കളുടെ റഡാർ കണ്ണുകളിൽ പെടാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അടുക്കാൻ സഹായിക്കുന്ന അത്യാധുനിക ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യ, നിർമിത ബുദ്ധി, വിവിധ ദൗത്യങ്ങൾ ഒരേസമയം നിർവഹിക്കാനുള്ള ശേഷി എന്നിവയാണ് എഫ്-35-െൻറ പ്രധാന സവിശേഷതകൾ. വ്യോമാധിപത്യം സ്ഥാപിക്കൽ, കരയാക്രമണങ്ങൾ, വ്യോമ നിരീക്ഷണം തുടങ്ങി നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിൽ, യുദ്ധക്കളത്തെക്കുറിച്ച് പൈലറ്റിന് സമഗ്രമായ കാഴ്ചപ്പാട് നൽകുന്ന ഇലക്ട്രോണിക് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ശബ്ദത്തേക്കാൾ വേഗതയിൽ പറക്കാൻ സാധിക്കുന്ന എഫ്-35-ന് ശത്രുവിെൻറ ക്രൂസ് മിസൈലുകളെയും സമീപദൂര മിസൈൽ ഭീഷണികളെയും കൃത്യമായി കണ്ടെത്തി തകർക്കാൻ സാധിക്കും. വിമാനങ്ങൾ തമ്മിൽ സെൻസർ വിവരങ്ങൾ തത്സമയം പങ്കുവെക്കാനും നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കാനും ഇതിന് കഴിവുണ്ട്. ഇത് ഭീഷണികളെ കൂടുതൽ വേഗത്തിലും സുരക്ഷിതമായും കണ്ടെത്തി നശിപ്പിക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തേകുന്നു.
സാങ്കേതിക രൂപകൽപ്പനയും ശേഷിയും:
1. എൻജിനും വേഗതയും: പ്രറ്റ് ആൻഡ് വിറ്റ്‌നി എഫ്-135 എൻജിൻ ഘടിപ്പിച്ചിട്ടുള്ള ഈ വിമാനത്തിന് മണിക്കൂറിൽ ഏകദേശം 1,900 കിലോമീറ്റർ വേഗതയാണുള്ളത്. ഇതിെൻറ എൻജിൻ 43,000 പൗണ്ടിലധികം ത്രസ്റ്റ് ഭാരം തള്ളാനുള്ള ശേഷി നൽകുന്നു.
2. വ്യാപ്തിയും ഉയരവും: ഇന്ധനം നിറയ്ക്കാതെ ഏകദേശം 2,200 കിലോമീറ്റർ ദൂരം വരെ പറക്കാനും പരമാവധി 50,000 അടി ഉയരത്തിൽ വരെ പ്രവർത്തിക്കാനും ഇതിന് സാധിക്കും.
3. നിർമിതിയും ആയുധശേഷിയും: ടൈറ്റാനിയം, അലുമിനിയം തുടങ്ങിയ ശക്തമായ ലോഹങ്ങൾ കൊണ്ടാണ് 16 മീറ്റർ നീളമുള്ള ഇതിെൻറ ഘടന നിർമിച്ചിരിക്കുന്നത്. ഒരേസമയം നിരവധി ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ ശേഷിയുള്ള റഡാറും, ഉള്ളിലും പുറത്തുമായി 18,000 പൗണ്ട് വരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള വൈവിധ്യമാർന്ന ആയുധശേഖരവും ഇതിലുണ്ട്.
നിലവിൽ അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, നോർവേ, ഇസ്രായേൽ, ജപ്പാൻ, നെതർലാൻഡ്‌സ്, ബ്രിട്ടൻ, ഇറ്റലി, ഡെൻമാർക്ക് എന്നീ 10 രാജ്യങ്ങളുടെ പക്കൽ മാത്രമാണ് ഈ അത്യാധുനിക യുദ്ധവിമാനമുള്ളത്. സൗദികൂടി ഈ നിരയിലേക്ക് എത്തുന്നതോടെ മേഖലയിലെ തന്ത്രപ്രധാനമായ വ്യോമശക്തിയായി സൗദി അറേബ്യ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.