നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് അപേക്ഷാ സമയപരിധി നീട്ടണം: റിയാദ് കെ.എം.സി.സി
റിയാദ്: സംസ്ഥാന സർക്കാറിന്റെ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസി കാര്യ വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും നോർക്ക റൂട്ട്സ് എം.ഡിക്കും ഇ-മെയിൽ വഴിയാണ് കെ.എം.സി.സി ഈ ആവശ്യം ഉന്നയിച്ചത്.
ഈ മാസം 18-ന് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സമയം അവസാനിക്കുകയാണ്. സംസ്ഥാന സർക്കാറിെൻറ ഈ പദ്ധതിയിൽ നിലവിൽ ധാരാളം പ്രവാസികൾ ചേർന്നിട്ടുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും പട്ടണങ്ങളിൽ ജീവിക്കുന്നവരാണ്. ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ സമയപരിധി കാരണം പദ്ധതിയിൽ ചേരാൻ സാധിച്ചിട്ടില്ലെന്നത് പരിഗണിച്ചാണ് സമയപരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടത്.
കെയർ പ്ലസ് പദ്ധതിയിൽ ഏതെങ്കിലും ഒരു പ്ലാനിൽ ചേർന്നയാൾക്ക് വരും വർഷങ്ങളിൽ ഉയർന്ന പ്ലാനുകളിലേക്ക് മാറാനുള്ള അവസരം നൽകണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. അതോടൊപ്പം, കെയർ പ്ലസിൽ സ്വന്തം മാതാപിതാക്കളെ ഉൾപ്പെടുത്തിയ ഒരാൾക്ക് അടുത്ത തവണ പുതുക്കുമ്പോൾ ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാപിതാക്കളെ ചേർക്കാൻ സാധിക്കുന്ന രീതിയിൽ പ്ലാൻ പരിഷ്കരിക്കുകയോ, സ്വന്തം മാതാപിതാക്കൾ മരണപ്പെട്ടാൽ പങ്കാളിയുടെ മാതാപിതാക്കളെ ഉൾപ്പെടുത്താനുള്ള അവസരം നൽകുകയോ ചെയ്യുന്ന തരത്തിൽ നിയമാവലിയിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശങ്ങളും സർക്കാറിന് മുമ്പിൽ സമർപ്പിച്ചു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി ബത്ഹ കെ.എം.സി.സി ഓഫീസിൽ നോർക്ക ഹെൽപ് ഡെസ്ക് പ്രവർത്തിച്ചുവരികയാണ്. ആയിരത്തിലധികം പ്രവാസികളാണ് ഇതിനകം നോർക്ക കാർഡ് എടുക്കുകയും ഇൻഷുറൻസ് പദ്ധതിയിൽ ചേരുകയും ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.പി. മുസ്തഫ, ഷാഫി തുവ്വൂർ, സത്താർ താമരത്ത്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, നജീബ് നല്ലാങ്കണ്ടി, ഷംസു പെരുമ്പട്ട എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.