റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മിന്നും വിജയം കൈവരിക്കുമെന്ന് റിയാദ് ഒ.ഐ.സി.സി ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിലാണ് പ്രവാസി സംഘടന ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഭരണത്തുടർച്ചയെന്ന പ്രതീക്ഷ നഷ്ടപ്പെട്ട എൽ.ഡി.എഫ് പരാജയഭീതി മൂലം സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് യോഗം ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപുതന്നെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഉയരുന്നത് തികച്ചും അനാവശ്യമാണെന്ന് ഒ.ഐ.സി.സി നേതൃത്വം വിമർശിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എ.ഐ.സി.സി ആയിരിക്കും.
അതുവരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നതിനാൽ നേതാക്കൾ ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നും പ്രവാസി സമൂഹത്തിെൻറ പൂർണ പിന്തുണ മുന്നണിക്കുണ്ടാകുമെന്നും യോഗം വിലയിരുത്തി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, സന്തോഷ് വിളയിൽ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.