റിയാദ്: ഇറാഖ് എപ്പോഴും സൗദി അറേബ്യക്ക് പ്രിയപ്പെട്ട അയൽരാജ്യമായി നിലകൊള്ളുമെന്ന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇറാഖ് സായുധ സേനാ പരമോന്നത കമാൻഡറുടെ ഓഫീസ് ഡയറക്ടർ ജനറൽ ഫസ്റ്റ് ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ അമീർ അൽ ശമ്മരിയുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉറപ്പുനൽകിയത്.
ഇറാഖ് സർക്കാരുമായും അവിടുത്തെ ജനങ്ങളുമായും സൗദി അറേബ്യക്ക് അടുത്ത സാഹോദര്യവും ഐക്യദാർഢ്യവുമാണുള്ളതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇറാഖിെൻറ സുരക്ഷ, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയെ പിന്തുണയ്ക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി പരസ്പര ഏകോപനവും സഹകരണവും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. യോഗത്തിൽ ഉഭയകക്ഷി ബന്ധത്തിെൻറ പുരോഗതി സമഗ്രമായി വിലയിരുത്തി.
സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണവും നിലവിലെ മേഖലാതല വികസനങ്ങളും ചർച്ച ചെയ്ത ഇരു നേതാക്കളും സൗദി - ഇറാഖ് ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതിെൻറ ആവശ്യകത എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.