സിംഹങ്ങൾ പ്രാചീനകാലം മുതൽ അറേബ്യൻ വനമേഖലകളിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പൗരാണിക ശിലാരേഖകൾ
റിയാദ്: ഒരുകാലത്ത് അറേബ്യൻ കാടുകളിൽ വിഹരിച്ചിരുന്ന ഏഷ്യൻ സിംഹങ്ങളെ തങ്ങളുടെ സംരക്ഷിത വനമേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ലോക സിംഹ ദിനത്തോടനുബന്ധിച്ചാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ബോർഡ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
വനമേഖലയിൽ ജീവിച്ചിരുന്നതായി പിന്നീട് തെളിയിക്കപ്പെട്ട 23 ഇനം വന്യജീവികളിൽ ഒന്നാണ് ഏഷ്യൻ സിംഹം. 24,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൂറ്റൻ വനമേഖലയാണ് ഈ റോയൽ റിസർവ്. കാടിെൻറ പഴയ അന്തരീക്ഷം വീണ്ടെടുക്കാനും, സിംഹങ്ങൾക്ക് ആവശ്യത്തിന് ഇരകളെ കിട്ടുന്ന രീതിയിൽ സ്വാഭാവിക ഭക്ഷണശൃംഖല പുനഃസൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുകയാണ്. ഭാവിയിൽ ഈ പ്രധാന വേട്ടക്കാരന് ഇവിടെ സ്വതന്ത്രമായി ജീവിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
സൗദിയിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ വനമേഖല
കാടിെൻറ പഴയ ചരിത്രത്തിലെ പ്രധാനി തന്നെയായിരുന്നു സിംഹങ്ങളെന്ന് റിസർവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ്രൂ സലോമിസ് പറഞ്ഞു. കാടിെൻ വേട്ടക്കാരനെ തിരികെ കൊണ്ടുവരിക എന്നത് ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ലെന്നും, തലമുറകൾ നീളുന്ന ഒരു വലിയ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിംഹങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക അടിത്തറ പണിയുകയാണ് അധികൃതർ ഇപ്പോൾ ചെയ്യുന്നത്.
റിസർവിലെ 12-ലധികം സ്ഥലങ്ങളിൽ പ്രാചീന മനുഷ്യർ പാറകളിൽ കോറിയിട്ട സിംഹങ്ങളുടെ ചിത്രങ്ങൾ ഇപ്പോഴും കാണാം. ഏകദേശം 12,000 വർഷങ്ങൾക്ക് മുൻപ് ‘ഗ്രീൻ അറേബ്യ’ കാലഘട്ടത്തിൽ, ആഫ്രിക്കയിൽനിന്ന് അറേബ്യൻ ഉപദ്വീപിലേക്ക് പച്ചപ്പുള്ള വലിയൊരു പാരിസ്ഥിതിക ഇടനാഴിയുണ്ടായിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിെൻറ അവസാനത്തോടെ കടുത്ത വേട്ടയാടലും ആധുനിക തോക്കുകളുടെ വരവും കാരണം അറേബ്യൻ മണ്ണിൽ നിന്ന് സിംഹങ്ങൾ പൂർണമായി തുടച്ചുനീക്കപ്പെടുകയായിരുന്നു.
ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിെൻറ (ഐ.യു.സി.എൻ) കണക്കുപ്രകാരം ഏഷ്യൻ സിംഹങ്ങൾ വലിയ വംശനാശ ഭീഷണിയിലാണ്. ലോകത്താകെ 1,100 നും 1,300 നും ഇടയിൽ ഏഷ്യൻ സിംഹങ്ങൾ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. ഇതിൽ ഭൂരിഭാഗവും (ഏകദേശം 891 എണ്ണം) ഇന്ത്യയിലെ ഗുജറാത്തിലുള്ള ഗിർ കാടുകളിലാണ്. ബാക്കിയുള്ളവ പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ ചില ചെറിയ ഭാഗങ്ങളിലുമുണ്ട്.
സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ഭാഗമായി പണ്ടുകാലത്ത് ഈ മണ്ണിലുണ്ടായിരുന്ന 23 ഇനം മൃഗങ്ങളെ കാട്ടിലേക്ക് തിരികെ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിൽ 14 ഇനം മൃഗങ്ങളെ വിജയകരമായി കാട്ടിലേക്ക് തിരികെ വിടുകയും, ആറിനം മൃഗങ്ങൾ കാട്ടിൽ വെച്ച് തന്നെ പുതിയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പെരുകാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
കാടിെൻറ സന്തുലിതാവസ്ഥ നിലനിർത്താൻ ഇത്തരം ഓരോ മൃഗത്തിനും പ്രത്യേക ചുമതലകളുണ്ട്. ഉദാഹരണത്തിന്, അറേബ്യൻ മുയൽ, ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷി, പേർഷ്യൻ കാട്ടുകഴുത എന്നിവ വിത്തുകൾ കാടൊട്ടുക്കും വിതറാനും, പുല്ലുകളുടെ വളർച്ച ക്രമീകരിക്കാനും, മണ്ണ് ഉഴുതുമറിച്ച് ഫലഭൂയിഷ്ഠമാക്കാനും സഹായിക്കുന്നു.
ഫോട്ടോ: ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.