റിയാദ്: തേനീച്ചകളാൽ നെയ്ത വസ്ത്രമണിഞ്ഞ് ഗിന്നസ് റെക്കോർഡിെൻറ മധു നുണയാനുള്ള ശ്രമത്തിനേറ്റ കൈയ്പേറിയ തിരിച്ചടിയിലും തളരാതെ സൗദി പൗരൻ. കാലാവസ്ഥയുടെ പ്രതികൂല ഭാവം മൂലം പിടിെപട്ട അസുഖം വഴിമുടക്കിയെങ്കിലും പൂർണാരോഗ്യാവാനായി തിരിച്ചെത്തി ലക്ഷ്യം നേടുക തന്നെ ചെയ്യുമെന്ന് മക്ക സ്വദേശിയായ സുഹൈർ അമീൻ ഫത്താനി. തേനീച്ചകളെ പ്രണയിക്കുന്ന സുഹൈർ ശരീരം മുഴുവൻ അവയെ കൊണ്ട് പൊതിഞ്ഞ് തേനീച്ചകളുടെ എണ്ണവും ഭാരവും കൊണ്ട് നിലവിലെ ലോക റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിലായിരുന്നു.
63.7 കിലോഗ്രാമാണ് നിലവിലെ റെക്കോർഡ്. ശരീരം പേറുന്ന തേനീച്ചകളുടെ മൊത്തം ഭാരമാണിത്. ഇതിനെ മറികടക്കുകയാണ് സുഹൈറിെൻറ ലക്ഷ്യം. അതിനുവേണ്ടി കഠിനപരിശീലനം തന്നെയാണ് നടത്തിയത്. തബൂക്ക് മേഖലയിൽ നിന്നാണ് വിവിധതരം തേനീച്ചകളെ ശേഖരിച്ചത്. ഇൗ ലക്ഷ്യത്തിന് ഉപയോഗക്ഷമമാണ് ഇൗ മേഖലയിൽ കണ്ടുവരുന്നവ. 1,500 ജൈവിക കൂടുകളിലായി സൂക്ഷിക്കുന്ന തേനീച്ചകളെ തുറന്നുവിട്ട് സ്വന്തം ശരീരത്തിലേക്ക് ആകർഷിക്കലാണ് ആദ്യഘട്ടം. ഹുങ്കാരത്തോടെ ശരീരത്തിൽ വന്ന് പറ്റിപ്പിടിച്ച് ഉച്ചി മുതൽ പാദം വരെ തേനീച്ചകൾ പൊതിയും. ഉടൽ ഒരു മൺപുറ്റുപോലെയായി മാറാൻ കുറഞ്ഞ സമയം മതി. കൃത്യമായ മാർഗനിർദേശങ്ങളും ഇണങ്ങുന്ന അന്തരീക്ഷവും നോക്കിയായിരുന്നു പരീക്ഷണം. അത് വിജയമെന്ന് കണ്ടപ്പോൾ ഗിന്നസ് അധികൃതരെ അറിയിച്ചു.
പരീക്ഷണം നടത്താനുള്ള തീയതിയും സമയവുമെല്ലാം നിശ്ചയിച്ചു. ഒടുവിൽ ഗിന്നസ് അധികൃതരെത്തി. അവരുടെ മുന്നിൽ പ്രകടനത്തിനൊരുങ്ങി. തേനീച്ചകൾ പതിയെ ശരീരം പൊതിയാൻ തുടങ്ങി. ഒരു മണിക്കൂർ 20 മിനുട്ട് പിന്നിട്ടപ്പോഴേക്കും 3,43,000 തേനീച്ചകൾ ശരീരത്തെ പൊതിഞ്ഞുകഴിഞ്ഞു. ഭാരം 49 കിലോഗ്രാം. 63.7 കിലോഗ്രാമാണ് നിലവിലെ റെക്കോർഡ്. അത് മറികടക്കും എന്ന ദൃഢനിശ്ചയത്തിൽ തന്നെയായിരുന്നു. പക്ഷേ, അപ്പോഴേക്കും ശരീരത്തെ ഒരു സുഖമില്ലായ്ക ബാധിച്ചു. അസ്വസ്ഥതകൾ അനുഭവപ്പെട്ടു. മുന്നോട്ടുപോകാൻ കഴിയാതെയായി. തേനീച്ചകളുടെ നൂറുകണക്കിന് കുത്തുകളേറ്റു. പുറമെ ഉഷ്ണത്തിെൻറ കാഠിന്യവും. ഇതിനിടയിൽ തേനീച്ചകളുടെ റാണി ശരീരത്തിൽ നിന്ന് പറന്നുപോകുകയും ചെയ്തു. റാണി പോയതോടെ മറ്റ് ഇൗച്ചകൾ കൊഴിയാനും തുടങ്ങി. ഇനിയും വയ്യ മുന്നോട്ട് എന്നായപ്പോൾ ഗിന്നസ് അധികൃതരോട് പറഞ്ഞു, തൽക്കാലം പിന്മാറുകയാണെന്ന്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം ഗിന്നസ് അധികൃതർ വീഡിയോയിൽ പകർത്തിയിരുന്നു.
ശരീരത്തിെൻറ ഉയർന്ന പ്രതിരോധ ശേഷികൊണ്ട് തേനീച്ച കുത്തുകളേറ്റുള്ള തിണർപ്പിലും മറ്റ് അസുഖങ്ങളിലും നിന്ന് രക്ഷപ്പെടാനായി. പിന്മാറ്റം താൽക്കാലികം മാത്രമാണെന്നും ആരോഗ്യം വീണ്ടെടുത്ത് ഇണങ്ങുന്ന സാഹചര്യം നോക്കി വീണ്ടും പരീക്ഷണത്തിന് തയാറാവുമെന്നും ലോക റെക്കോർഡ് തകർത്ത് പുതിയ ചരിത്രമെഴുതുമെന്നും സുഹൈർ മാധ്യമങ്ങളോട് പറഞ്ഞു. മക്കയിലെ തേനീച്ച കർഷകരുടെ അസോസിയേഷൻ ഭാരവാഹി കൂടിയാണ് സുഹൈർ അമീൻ ഫത്താനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.