ജിദ്ദ അസീസിയയിൽ വ്യാജ വസ്ത്ര നിർമാണ കേന്ദ്രം കണ്ടെത്തി; 6,500-ലധികം ഉൽപ്പന്നങ്ങളും മെഷീനുകളും പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദയിലെ അസീസിയയിൽ പാർപ്പിട കെട്ടിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന വൻ വ്യാജ വസ്ത്ര നിർമാണ കേന്ദ്രം അധികൃതർ പിടികൂടി. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു അസീസിയ ബലദിയയുടെ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഈ രഹസ്യ ഫാക്ടറി കണ്ടെത്തിയത്. ജിദ്ദ മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ യാസർ ബിൻ ബക്ഷ് ആണ് പരിശോധനാ വിവരങ്ങൾ വ്യക്തമാക്കിയത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഫീൽഡ് ടീമുകളുടെ റെയ്ഡ്.

ഒരു ഫ്ലാറ്റ് പൂർണമായും സ്ത്രീകളുടെ അബായകൾ നിർമിക്കുന്നതിനുള്ള ഫാക്ടറിയാക്കി മാറ്റിയ നിലയിലായിരുന്നു. വിതരണത്തിനായി തയ്യാറാക്കിവെച്ചിരുന്ന വൻതോതിലുള്ള തുണിത്തരങ്ങളും അബായകളും, 20 തയ്യൽ മെഷീനുകളും ഇവിടെ നിന്ന് കണ്ടെടുത്തു. ഇതോടൊപ്പം നിയമലംഘകരായ 12 തൊഴിലാളികളെയും കസ്​റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്താരാഷ്​ട്ര ബ്രാൻഡുകളുടെയും പ്രമുഖ സ്പോർട്സ് ക്ലബ്ബുകളുടെയും വ്യാജ ലോഗോകൾ പതിപ്പിച്ച 6,503 സ്പോർട്സ് ജേഴ്സികളും, ഇവ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന ആധുനിക പ്രിൻറിങ്-തയ്യൽ മെഷീനുകളും കണ്ടെത്തിയത്.

 

സക്കാത്ത്, ടാക്സ് ആൻഡ് കസ്​റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, അസീസിയ ബലദിയ, ഫീൽഡ് കൺട്രോൾ ടീമുകൾ, സിവിൽ ഡിഫൻസ്, സൗദി അതോറിറ്റി ഫോർ ഇൻറലക്ച്വൽ പ്രോപ്പർട്ടി എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു പരിശോധന.

വ്യാജ ലോഗോകൾ പതിപ്പിച്ച വസ്ത്രങ്ങൾ സൗദി അതോറിറ്റി ഫോർ ഇൻറലക്ച്വൽ പ്രോപ്പർട്ടിയുമായി ഏകോപിപ്പിച്ച് സംഭവസ്ഥലത്തു വെച്ചുതന്നെ നശിപ്പിച്ചു. വ്യാജ മുദ്രകൾ ഇല്ലാത്ത മറ്റ് തുണിത്തരങ്ങളും വസ്ത്രങ്ങളും ചാരിറ്റി ആവശ്യങ്ങൾക്കായി ദേശീയ സമിതിക്ക് (തറാഹും) കൈമാറി. ഫാക്ടറിയിലുണ്ടായിരുന്ന എല്ലാ മെഷീനുകളും ഉപകരണങ്ങളും അസീസിയ ബലദിയ ഓഫീസ് സീൽ ചെയ്ത് പിടിച്ചെടുത്തു. പാർപ്പിട മേഖലകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജിദ്ദ മുനിസിപ്പാലിറ്റി നടത്തുന്ന ശക്തമായ കാമ്പയികളുടെ ഭാഗമായാണ് ഈ നടപടി.

Tags:    
News Summary - Fake clothing manufacturing unit discovered; over 6,500 products and machines seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.