സൗദി-തായ് കോഓഡിനേഷൻ കൗൺസിൽ പ്രഥമയോഗം,
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തായ്ലൻറ് വിദേശകാര്യ മന്ത്രി മാരിസ് സഞ്ജിയാംപോങ്സയും ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രിയുടെ തായ്ലൻഡ് സന്ദർശന വേളയിലാണിത്. പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുമന്ത്രിമാരും ചർച്ച ചെയ്തു.
സൗദി-തായ് കോഓഡിനേഷൻ കൗൺസിൽ യോഗത്തിനും ഇരു വിദേശകാര്യ മന്ത്രിമാർ നേതൃത്വം നൽകി. ബാങ്കോക്കിൽ നടന്നത് കൗൺസിലിന്റെ ആദ്യ യോഗമാണ്.
സൗദി, തായ്ലൻഡ് സർക്കാറുകൾ തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതി ഇത് പ്രതിഫലിപ്പിക്കുന്നു. ഇരു രാജ്യങ്ങളിലെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വർധിപ്പിക്കുന്നതിന് ഈ കൗൺസിൽ സംഭാവന ചെയ്യും.
അതോടൊപ്പം സൗദി-തായ്ലൻഡ് കോഓഡിനേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിന്റെ പൊതുവായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൗൺസിലിലൂടെയും വിവിധ മേഖലകളിലെ കമ്മിറ്റികളിലൂടെയും സഹകരണവും പരസ്പര ബന്ധവും സംയോജനവും ആഴത്തിലാക്കും. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, ഊർജം, സമ്പദ്വ്യവസ്ഥ, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം എന്നിവയും പൊതു താൽപര്യമുള്ള മറ്റ് മേഖലകളും ഇതിലുൾപ്പെടും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത യോഗത്തിൽ ഇരു രാജ്യങ്ങളുടെ സംയുക്ത ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യത്തെ ഇരുമന്ത്രിമാർ പിന്തുണച്ചു. കൗൺസിൽ കമ്മിറ്റി യോഗങ്ങളിൽ കൈവരിച്ച കാര്യങ്ങളിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.
യോഗ മിനിറ്റ്സ് രേഖ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തായ്ലൻഡ് വിദേശകാര്യ മന്ത്രി മാരിസ് സഞ്ജിയാംപോങ്സയും കൈമാറുന്നു
പല മേഖലകളിലായി 70ലധികം സംയുക്ത സംരംഭങ്ങൾ ഉയർന്നുവന്നതായി യോഗം വിലയിരുത്തി. കൗൺസിലിന്റെയും അനുബന്ധ കമ്മിറ്റികളുടെയും പ്രവർത്തനങ്ങളെ പിന്തുണക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രവർത്തനങ്ങളെ രൂപപ്പെടുത്തുന്ന ഒരു സ്ഥാപനപരമായ ഉപകരണമെന്ന നിലയിൽ കൗൺസിലിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിന് സ്ഥിരമായ ഏകോപനമുണ്ടാകേണ്ടതിന്റെ പ്രധാന്യവും യോഗം വ്യക്തമാക്കി.
സൗദി-തായ് കോഓഡിനേഷൻ കൗൺസിലിന്റെ ആദ്യ യോഗത്തിന്റെ മിനിറ്റ്സ് രേഖയിൽ സൗദി വിദേശകാര്യ മന്ത്രിയും തായ്ലൻഡ് വിദേശകാര്യ മന്ത്രിയും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.