റിയാദ്: അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും തങ്ങളുടെ തെറ്റായ കണക്കുകൂട്ടലുകൾ ഇറാൻ പുനഃപരിശോധിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഇറാന് യാതൊരുവിധ നേട്ടങ്ങളും നൽകില്ലെന്നും മറിച്ച് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദിൽ അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി ഇറാെൻറ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഇറാെൻറ ആക്രമണങ്ങൾ അന്താരാഷ്ട്ര ഉടമ്പടികളുടെയും ഇസ്‌ലാമിക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മേഖലയിലെ സുരക്ഷയെയും സമാധാനത്തെയും തകർക്കുന്ന രീതിയിൽ സായുധ മിലിഷ്യകളെ വളർത്തുന്ന നയത്തിെൻറ ഭാഗമായി ഇറാൻ ഈ ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ഇറാെൻറ ആക്രമണങ്ങളെ ഒരേസ്വരത്തിൽ അപലപിച്ചതായും മന്ത്രി അറിയിച്ചു. സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഇറാൻ ഒഴിഞ്ഞുമാറുകയാണ്. നയതന്ത്ര പരിഹാരങ്ങളെക്കുറിച്ച് സംസാരിക്കുകയും അതേസമയം തന്നെ സംഘർഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ഇറാെൻറ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.
അയൽരാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ഇറാെൻറ ഈ സമീപനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ലോകരാജ്യങ്ങൾ നൽകുന്ന സന്ദേശം മനസ്സിലാക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.