യാംബു: സൗദി അറേബ്യയുടെ നിർമാണ (കരാർ) മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നിലവിൽ ഈ മേഖലയിൽ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 31,700 സൗദി എൻജിനീയർമാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സ്വദേശിവൽക്കരണം ഊർജിതമാക്കിയതോടെ നിർമാണ രംഗത്തേക്ക് യുവതീയുവാക്കൾ വൻതോതിൽ കടന്നുവരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കരാർ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ ആകെ എണ്ണം ഏകദേശം 5,82,000 ആയി ഉയർന്നു.
ഈ മേഖലയിലെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന സൗദി തൊഴിലാളികളിൽ 3,28,000-ത്തിലധികം പേർ അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക്കൽ, സപ്പോർട്ടിങ് തസ്തികകളിലാണ് പ്രവർത്തിക്കുന്നത്. സാങ്കേതിക രംഗത്ത് 1,49,000 പേരും, നിർമാണ തൊഴിലാളികളായി 38,700 പേരും, എൻജിനീയറിങ് തസ്തികകളിൽ 31,700 പേരും സേവനമനുഷ്ഠിക്കുന്നു.
2025-ലെ കണക്കനുസരിച്ച് സൗദിയിലെ കരാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,65,000 ആയി വർധിച്ചു. 2024-നെ അപേക്ഷിച്ച് 29.6 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് ഈ രംഗത്തുണ്ടായത്. മൊത്തം സ്ഥാപനങ്ങളിൽ സിംഹഭാഗവും (85 ശതമാനം) മൈക്രോ സ്ഥാപനങ്ങളാണ്. ചെറുകിട സ്ഥാപനങ്ങൾ 12.5 ശതമാനവും ഇടത്തരം സ്ഥാപനങ്ങൾ 2.34 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എൻജിനീയറിങ്, ആർക്കിടെക്ചർ ബിരുദങ്ങൾ കരസ്ഥമാക്കുന്ന സ്വദേശി വനിതകളുടെ എണ്ണത്തിലുണ്ടായ വർധനവ് നിർമാണ രംഗത്ത് വനിതാ എൻജിനീയർമാരുടെ പ്രാതിനിധ്യം ശക്തമാക്കാൻ സഹായിച്ചിട്ടുണ്ട്. സൗദി വിഷൻ 2030 ലക്ഷ്യമിടുന്ന വിശാലമായ തൊഴിൽ പരിഷ്കാരങ്ങളുടെ പ്രതിഫലനമാണ് ഈ മാറ്റം. നിർമാണം, എൻജിനീയറിങ്, പ്രോജക്ട് മാനേജ്‌മെൻറ് തുടങ്ങിയ മേഖലകളിലുടനീളം തൊഴിൽ ലഭ്യത വർധിച്ചത് സ്വദേശികളായ യുവതീ യുവാക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളാണ് തുറന്നുനൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.