യാംബു: സൗദിയിലെ പ്രമുഖ വാണിജ്യ തുറമുഖ നഗരമായ യാംബുവിൽ സൗദി സായുധ സേനയും യു.എസ് നാവികരും തമ്മിൽ 'ഫയർ ഫ്യൂറി 24' എന്ന ശീർഷക ത്തിലുള്ള നാവികാഭ്യാസപ്രകടനത്തിന് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചു.
ചെങ്കടൽ തീരത്തെ വാണിജ്യ തുറമുഖ മേഖലയിൽ ആരംഭിച്ച അഭ്യാസപ്രകടനം നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. രാജ്യത്തെ സൈനിക താവളങ്ങൾ, റോഡ് ശൃംഖലകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള നിലവാരം ഉയർത്തുക, കടൽ സുരക്ഷയൊരുക്കുക, നാവിക പ്രതിരോധം കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം നടത്തുന്നത്.
യാംബു ഗവർണറേറ്റിൽ നിന്ന് തുടങ്ങി നിരവധി പ്രദേശങ്ങളിലൂടെ കടന്ന് അൽ ഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ എത്തിച്ചേരുന്ന പരിശീലന പദ്ധതിയിൽ ഗതാഗതം, വിതരണം, ഷൂട്ടിംങ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു.
വെസ്റ്റേൺ റീജിയൻ കമാൻഡർ മേജർ ജനറൽ പൈലറ്റ് അഹമ്മദ് ബിൻ അലി അൽ ദാബിസ്, സൗദി സായുധ സേനയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, അമേരിക്കയുടെ സെൻട്രൽ കമാൻഡ് ഡയറക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് അഭ്യാസം ആരംഭിച്ചത്. ബ്രിഗേഡിയർ ജനറൽ റിച്ചാർഡ് ജെ. ക്വാർക്ക്, യു.എസ് ആർമിയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനവേളയിൽ സംബന്ധിച്ചു.
ആധുനിക സാങ്കേതിക വിദ്യകളും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നിരവധി ഘട്ടങ്ങളിലായി നടക്കുന്ന ഈ അഭ്യാസത്തിൽ നാവിക സേനകളുടെയും മറ്റു പ്രതിരോധ സേനയുടെയും ഏകോപനവും പങ്കാളിത്തവും വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് 'ഫയർ ഫ്യൂറി 24' അഭ്യാസത്തിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഉഖാബ് ബിൻ അവാദ് അൽ മുതൈരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സേനാ വിഭാഗങ്ങൾക്കുമിടയിലുള്ള അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാനും പരിശീലനം വഴിവെക്കുന്നു. അഭ്യാസങ്ങൾ നടപ്പിലാക്കുന്നതിനായി സിവിൽ, മിലിട്ടറി ഗവൺമെന്റ് ഏജൻസികളുമായി ചേർന്നു പ്രവർത്തിക്കുന്നതിനുള്ള പരിശീലനത്തിന് പുറമേ, സൈനിക താവളങ്ങളും റോഡ് ശൃംഖലകളും ഉപയോഗിക്കുന്നതിനുള്ള പരിശീലന നിലവാരം ഉയർത്തുക എന്നത് കൂടി അധികൃതർ ലക്ഷ്യം വെക്കുന്നു.
അഭ്യാസ പ്രകടനത്തിന്റെ ഭാഗമായി ഗതാഗത, വിതരണ പ്രവർത്തനങ്ങൾ, ലൈവ് വെടിമരുന്ന് ഷൂട്ടിംങ് എന്നിവയെക്കുറിച്ചുള്ള നിരവധി പുതിയ അഭ്യാസ പ്രകടനങ്ങളും 'ഫയർ ഫ്യൂറി 24' യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിലും അമേരിക്കൻ സേനയുടെ ആഭിമുഖ്യത്തിൽ സമാനമായ അഭ്യാസം ഇതേ സമയം പൂർത്തിയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.