ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടികൂടിയപ്പോൾ
ജിദ്ദ: സൗദിയിലേക്ക് ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി കഴിഞ്ഞ ദിവസം പരാജയപ്പെടുത്തി. ശീതീകരിച്ച മാംസത്തിന്റെ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 28.9 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടികൂടിയത്.
കപ്പലിലുള്ള റഫ്രിജറേറ്ററിനുള്ളിലെ ചരക്കുകൾക്കുള്ളിൽ വളരെ വിദഗ്ധമായ നിലയിലായിരുന്നു മയക്കുമരുന്ന് പദാർഥം സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമായി സുരക്ഷ സ്ക്രീനിങ് സാങ്കേതികവിദ്യയും സ്നിഫർ നായകളെയും ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ശീതീകരിച്ച മാംസത്തിന്റെ ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അതോറിറ്റി വക്താവ് ഹമൗദ് അൽ ഹർബി പറഞ്ഞു. വിപുലമായ സുരക്ഷ നിരീക്ഷണവും തത്സമയ പരിശോധനകളും ഉപയോഗിച്ചുള്ള കസ്റ്റംസ് നടപടിക്രമങ്ങൾക്കിടയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ സകാത്, നികുതി, കസ്റ്റംസ് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അത്യാധുനിക ഉപകരണങ്ങളാൽ സജ്ജമായ കസ്റ്റംസ് വകുപ്പിൽ യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘമാണുള്ളത്. ഇവരുടെ കണ്ണുകൾ വെട്ടിച്ച് സൗദിയിലേക്ക് മയക്കുമരുന്നുകളോ നിരോധിത വസ്തുക്കളോ കൊണ്ടുവരുന്നതിനുള്ള ശ്രമം ആത്മഹത്യാപരമാണ്.
രാജ്യത്തേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും കസ്റ്റംസ് നിയന്ത്രണം വർധിപ്പിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെ കർശനനടപടികളാണ് രാജ്യം നടപ്പിലാക്കുന്നത്. പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്തുകൊണ്ട് കള്ളക്കടത്തിനെതിരെ പോരാടാൻ അധികൃതരെ സഹായിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
എല്ലാ റിപ്പോർട്ടുകളും കർശനമായ രഹസ്യ സ്വാഭാവത്തിലാണ് കൈകാര്യം ചെയ്യുകയെന്നും വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചാൽ വിവരദാതാക്കൾക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും പഴുതടച്ചുള്ള പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.