യാംബു: അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘തേജ്’ നാശം വിതച്ച യമനിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗദി അറേബ്യയുടെ സഹായം. ചുഴലിക്കാറ്റ് വലിയ നാശമുണ്ടാക്കിയ യമനിലെ അൽമഹ്റ ഗവർണറേറ്റ് പരിധിയിലെ ജനങ്ങൾക്ക് അടിയന്തര സഹായം അനിവാര്യമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) സഹായം എത്തിക്കുന്നത്.
അൽ മഹ്റ ഗവർണറേറ്റിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്കും വീടുകൾക്കും വ്യാപകമായ നാശമാണ് തേജ് ചുഴലിക്കാറ്റ് വരുത്തിവെച്ചത്. അൽ മഹ്റയിലെ ഹസ്വെയ്ൻ ജില്ലയിലുള്ള 2450 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ദിവസം സഹായം എത്തിച്ചത്. 50 താൽക്കാലിക വീടുകൾക്കുള്ള നിർമാണ സാമഗ്രികളും 150 ഭക്ഷണക്കിറ്റുകളും 150 ഈത്തപ്പഴ പെട്ടികളുമാണ് വിതരണം ചെയ്തത്.
സമീപ വർഷങ്ങളിൽ യമനിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഹസ്വെയ്ൻ പ്രദേശത്തുണ്ടായതെന്നും അത് മനസ്സിലാക്കിയാണ് സഹായം പ്രഖ്യാപിച്ചതെന്നും കെ.എസ് റിലീഫ് വക്താക്കൾ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും ദുരിതാശ്വാസ സേവനപ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും വേണ്ടി സൗദി അറേബ്യ സ്ഥാപിച്ച ഏജൻസിയാണ് കെ.എസ് റിലീഫ് സെൻറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.