മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഉംറ തീർഥാടകരുടെ രണ്ടാമത്തെ സംഘം മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസ് സന്ദർശിച്ചു. യൂറോപ്പ്, ഏഷ്യൻ ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽനിന്നുള്ള 250 തീർഥാടകരാണ് സംഘത്തിലുള്ളത്. മദീന തബൂക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രിൻറിങ് പ്രസ് ആഗോള മുസ്ലീങ്ങൾക്കുള്ള സൗദി അറേബ്യയുടെ വിശിഷ്ട സമ്മാനമായി നിലകൊള്ളുന്നു.
സൗദി ഇസ്ലാമിക കാര്യ, ദഅ്‌വ, ഗൈഡൻസ് മന്ത്രാലയം നേരിട്ട് നടത്തുന്ന ഈ സ്ഥാപനം സന്ദർശിക്കാൻ മദീനയിലെത്തുന്ന ഭൂരിഭാഗം തീർഥാടകരും സമയം കണ്ടെത്താറുണ്ട്. ഖുർആൻ പ്രബോധനം, വൈവിധ്യമാർന്ന പാരായണങ്ങളുടെ റെക്കോർഡിങ്, ആശയ വിവർത്തനങ്ങളുടെയും അനുബന്ധ വിജ്ഞാനീയങ്ങളുടെയും പ്രസാധനം എന്നിവയിലൂടെ സേവനം ചെയ്യുന്ന ഈ കേന്ദ്രം സന്ദർശിക്കുന്നത് തീർഥാടകർക്ക് ഏറെ ഹൃദ്യമായ അനുഭവമായി മാറി.
സമുച്ചയത്തിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിച്ച സംഘം, ഖുർആൻ അച്ചടിയുടെ വിവിധ ഘട്ടങ്ങൾ, ആധുനിക അച്ചടി സംവിധാനങ്ങൾ, സൂക്ഷ്മമായ പരിശോധന, പ്രൂഫ് റീഡിങ് പ്രക്രിയകൾ എന്നിവ നേരിട്ട് മനസ്സിലാക്കി. ഖുർആൻ അച്ചടിയിലും സംരക്ഷണത്തിലും, ഇതിെൻറ ആശയം 80-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ലോകമെമ്പാടും വിതരണം ചെയ്യുന്നതിലും കേന്ദ്രം വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിഥികൾക്ക് വിശദീകരിച്ചു നൽകി.
സന്ദർശനത്തിനൊടുവിൽ ഖുർആെൻറ പകർപ്പുകളും വിവിധ ഭാഷകളിലുള്ള വിവർത്തന ഗ്രന്ഥങ്ങളും അതിഥികൾക്ക് ഉപഹാരമായി നൽകി. ഖുർആെൻറ അച്ചടി, പ്രസിദ്ധീകരണം, അധ്യാപനം എന്നിവയിൽ സൗദി അറേബ്യ നൽകുന്ന നിസ്സീമമായ സേവനങ്ങൾക്ക് അതിഥികൾ നന്ദിയും പ്രശംസയും അറിയിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിനായി കസ്റ്റോഡിയൻ പ്രോഗ്രാം വിജയകരമായി നടപ്പാക്കുന്ന ഇസ്ലാമിക കാര്യ മന്ത്രാലയത്തിെൻറ ശ്രമങ്ങളെയും, രാജ്യത്തിെൻറ വൈവിധ്യമാർന്ന സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളെയും ഉംറ സംഘം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.