അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിൽ മിന്നും വിജയം സ്വന്തമാക്കിയ സൗദി സംഘം
ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ നടന്ന മൂന്നാമത് അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിൽ മികച്ച നേട്ടത്തോടെ സൗദി അറേബ്യ ഒന്നാമതെത്തി. തിയറി, പ്രാക്ടിക്കൽ പരീക്ഷകളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ സൗദി വിദ്യാർത്ഥി അംജദ് മഹ്മൂദ് ആൽ ദർവിഷ് സ്വർണ മെഡലും ഒപ്പം ‘ന്യൂക്ലിയർ സയൻസ് അംബാസഡർ’ പദവിയും സ്വന്തമാക്കി.
സൗദി വിദ്യാർഥികൾ തന്നെയായ അബ്ദുൽ അസീസ് അബ്ദുൽ മുഹ്സിൻ അൽശരീത് വെള്ളി മെഡലും സ്വാലിഹ് മുബാറക് ദൈഫുള്ളാഹ് അൽഹർബി വെങ്കല മെഡലും കരസ്ഥമാക്കി. മത്സരത്തിലാകെ എട്ട് സ്വർണവും 13 വെള്ളിയും 18 വെങ്കലവും ഉൾപ്പെടെ നിരവധി പ്രത്യേക പുരസ്കാരങ്ങളാണ് സൗദി സ്വന്തമാക്കിയത്.
ആഗസ്റ്റ് രണ്ടിന് ആരംഭിച്ച ഒളിമ്പ്യാഡിൽ 19 രാജ്യങ്ങളിൽ നിന്നായി 120-ഓളം വിദ്യാർത്ഥികളും ശാസ്ത്ര വിദഗ്ധരും പങ്കെടുത്തു. സൗദി വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കമ്പാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ), കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ അറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കിങ് ഫൈസൽ കോൺഫറൻസ് സെൻററിൽ നടന്ന സമാപന ചടങ്ങിൽ, മികച്ച രീതിയിൽ ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യയ്ക്ക് 2026-ലെ അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡ് അധ്യക്ഷ ഡോ. മായ അൽഅസ്റി നന്ദി അറിയിച്ചു. വിവിധ സർക്കാർ ഏജൻസികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സംഘാടക സമിതികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ഏകോപനം അന്താരാഷ്ട്ര നിലവാരത്തിലുള്ള വിജയം ഉറപ്പാക്കാൻ സഹായിച്ചതായി അവർ പ്രശംസിച്ചു.
ഒളിമ്പ്യാഡിന്റെ തുടക്കം മുതലുള്ള പ്രയാണവും അനുബന്ധ പരിപാടികളും വ്യക്തമാക്കുന്ന ദൃശ്യാവിഷ്കാരത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. തുടർന്ന് വിജയികൾക്കുള്ള മെഡലുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു. 2027-ലെ അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിെൻറ ആതിഥേയത്വ ചുമതല സൗദി അറേബ്യ പാകിസ്താന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.