1. റിയാദ് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അംബാസഡർ ഡോ. സുഹൈൽ അജാസ്
ഖാൻ സംസാരിക്കുന്നു, 2. സദസ്സ്
റിയാദ്: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം പ്രവാസി ഇന്ത്യൻ സമൂഹത്തെ സാക്ഷിയാക്കി വിപുലമായ പരിപാടികളോടെ റിയാദിലെ ഇന്ത്യൻ എംബസിയിൽ കൊണ്ടാടി. ഇന്ത്യയുടെ തനിമയും പരമ്പരാഗത രീതികളെയും അടയാളപ്പെടുത്തുന്ന ആഘോഷങ്ങൾക്ക് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. രാവിലെ എട്ടിന് എംബസി അങ്കണത്തിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് പുഷ്പാർച്ചന നടത്തി ദേശീയ പിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.
ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചുകേൾപ്പിച്ചു. ‘സുവർണ ഇന്ത്യ - പൈതൃകവും വികസനവും’ എന്നതിൽ ഊന്നിയുള്ള രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശം ഇന്ത്യയുടെ നവീനതയും പുരോഗതിയും ഉൾക്കൊള്ളുന്നതായി. 2047ഓട് കൂടി ഇന്ത്യ വികസിത രാജ്യമാകാനുള്ള കുതിപ്പിലാണെന്ന സന്ദേശം കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്. റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെയും ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെയും വിദ്യാർഥികൾ, ‘വന്ദേ മാതരം’ ഉൾപ്പെടെയുള്ള ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് നൃത്ത പരിപാടി അവതരിപ്പിച്ചു.
ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. അൻവർ ഖുറഷിദിനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ചീഫ് മിഷൻ അബു മാത്തൻ ജോർജിന്റെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നിരവധി പ്രവാസികളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ അടയാളപ്പെടുത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ പ്രവാസി സമൂഹത്തിന് ഒത്തുകൂടാനും സ്നേഹവും ഐക്യവും പങ്കിടാനുമുള്ള അവസരമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.