യാംബു: സൗദി അറേബ്യയിൽ താമസ-തൊഴിൽ-അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെയുള്ള ഒരാഴ്ച കാലയളവിൽ വിവിധ സുരക്ഷ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ രാജ്യത്തെ അനധികൃത താമസക്കാരായ 12,192 പേർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും, 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും, 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,454 പേരെയും സുരക്ഷ സേന പിടികൂടി. ഇവരിൽ 67 ശതമാനം ഇത്യോപ്യൻ പൗരന്മാരും 32 ശതമാനം യമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 50 പേരും ഇതിനിടെ പിടിയിലായിട്ടുണ്ട്.
നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗതമോ തൊഴിലോ നൽകി സഹായിച്ച 22 പേരെയും മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിൽ 30,666 പുരുഷന്മാരും 2,557 സ്ത്രീകളും ഉൾപ്പെടെ ആകെ 33,223 പ്രവാസികൾ വിവിധ നിയമനടപടികൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 17,368 പേരെ ഇതിനോടകം നാടുകടത്തി. ബാക്കിയുള്ളവരിൽ 20,318 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. 6,299 പേർ നിലവിൽ യാത്രാ നടപടികൾ പൂർത്തിയാക്കി വരുന്നു.
അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ മക്ക, റിയാദ് മേഖലകളിൽ ഉള്ളവരാണെങ്കിൽ 911 എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ ഉള്ളവർ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.