ജിദ്ദയിൽ ആരംഭിച്ച ‘റഷ്യയും ഇസ്ലാമിക ലോകവും’ സമ്മേളനത്തിൽ നിന്ന്

ഭീകരതയെ ചെറുക്കാൻ ഒന്നിക്കുക; സൽമാൻ രാജാവിെൻറ ആഹ്വാനം, 'റഷ്യയും ഇസ്ലാമിക ലോകവും' സമ്മേളനത്തിന് തുടക്കം

ജിദ്ദ: ഭീകരതയെ ചെറുക്കുന്നതിനും സഹവർത്തിത്വത്തിനും ആഗോള ഐക്യദാർഢ്യത്തിന് സൗദി അറേബ്യ ആഹ്വാനം ചെയ്യുന്നുവെന്ന് സൽമാൻ രാജാവ്. ജിദ്ദയിൽ ആരംഭിച്ച സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പിെൻറ ഇൗ വർഷത്തെ 'റഷ്യയും ഇസ്ലാമിക ലോകവും' സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്. 'സംവാദവും സഹകരണത്തിനുള്ള സാധ്യതകളും' എന്ന പ്രമേയത്തിൽ നടന്ന യോഗത്തിൽ സൽമാൻ രാജാവിെൻറ പ്രസംഗം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് വായിച്ചത്.


പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിൽ ഇസ്‌ലാമിക ലോകവും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള തന്ത്രപ്രധാനമായ ഇൗ യോഗത്തിന് വളരെ പ്രധാന്യമുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു. മതങ്ങളുടെയും നാഗരികതകളുടെയും അനുയായികൾ തമ്മിലുള്ള സംവാദങ്ങൾ ശക്തമാക്കുന്നതിനും തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനും സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇൗ യോഗം സഹായിക്കും.

സൗദി-റഷ്യൻ ബന്ധം ശക്തവും ചരിത്രപരവുമാണ്. അതിന് 95 വർഷം കവിഞ്ഞു. ഈ ബന്ധങ്ങൾ സമീപകാലത്ത് ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങളിൽ കലാശിച്ചു. നിരവധി സംയുക്ത കരാറുകളിൽ ഒപ്പുവെക്കുന്നതിന് കാരണമായി. സാമ്പത്തിക, സാംസ്കാരിക, പ്രതിരോധ മേഖലകളും ഈ ബന്ധങ്ങളുടെ വികസനത്തിനും ദൃഢീകരണത്തിനും വഴിയൊരുക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിെൻറ നിലവാരം ഉയർത്തി. റഷ്യയെ ഇസ്ലാമിക ലോകവുമായി ബന്ധിപ്പിക്കുന്നത് ശക്തവും ആഴത്തിലുള്ളതുമായ ബന്ധങ്ങളാണ്. 15 വർഷത്തിലേറെയായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷെൻറ നിരീക്ഷക അംഗമെന്ന നിലയിൽ ഇത് പ്രകടമാണ്. ഇത് ഓർഗനൈസേഷനുമായുള്ള ഫലപ്രദമായ സഹകരണത്തിന് കാരണമായെന്നും സൽമാൻ രാജാവ് പറഞ്ഞു.


ലോകം നേരിടുന്ന സമീപകാല വെല്ലുവിളികൾ നമ്മളെല്ലാം ഒരേ ബോട്ടിലാണെന്ന് കാണിക്കുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരു രാജ്യവും പ്രദേശവും ഒറ്റപ്പെടുന്നില്ല. രാഷ്ട്രീയ സംഘർഷങ്ങൾ, പകർച്ചവ്യാധികളുടെ വ്യാപനം, സാമ്പത്തിക സ്തംഭനാവസ്ഥ, കാലാവസ്ഥാ വ്യതിയാനം എന്നിവക്ക് പുറമേ മറ്റ് നിരവധി ആഗോള സംഭവങ്ങൾക്കും ദുരന്തങ്ങൾക്കും ഇത് ബാധകമാണ്. ഈ വീക്ഷണകോണിൽ നിന്ന് സംംയുക്ത സഹകരണം വർധിപ്പിക്കാൻ വിഷൻ ഗ്രൂപ്പിെൻറ രാജ്യങ്ങളോട് രാജ്യം ആഹ്വാനം ചെയ്യുന്നു. മതങ്ങളുടെ അനുയായികൾക്കിടയിൽ സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനും നാഗരികതകളും സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണം വികസിപ്പിക്കുന്നതിനും പരമ്പരാഗതവും ആത്മീയവും കുടുംബപരവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ ഗ്രൂപ്പ് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു. റിപബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡൻറും സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പ് ചെയർമാനുമായ റുസ്തം മിന്നിഖാനോവും റഷ്യൻ ഫെഡറേഷനിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും നിരവധി വിശിഷ്ട വ്യക്തികളും പണ്ഡിതന്മാരും ചിന്തകരും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്.

Tags:    
News Summary - Russia-Islamic World Strategic Vision Group meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.