റിയാദ്: സൗദി അറേബ്യൻ ഫുട്ബാൾ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി പ്രമുഖ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശത്തിൽ നിർണായക അഴിച്ചുപണി. അൽ ഇത്തിഹാദ്, അൽ അഹ്‌ലി, അൽ ഹിലാൽ, അൽ നസർ എന്നീ നാല് പ്രധാന ക്ലബ്ബുകളുടെ ബാക്കിയുള്ള 25 ശതമാനം ഓഹരികൾ കൂടി രാജ്യത്തെ പരമാധികാര നിക്ഷേപ ഫണ്ടായ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്) ഏറ്റെടുത്തു.
ക്ലബ്ബുകളുടെ നോൺ-പ്രോഫിറ്റ് ഫൗണ്ടേഷനുകളുടെ പക്കലുണ്ടായിരുന്ന ഓഹരികളാണ് പൂർണ്ണമായി പി.ഐ.എഫിലേക്ക് മാറ്റിയതെന്ന് സൗദി കായിക മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതിെൻറ ഭാഗമായി ഈ നോൺ-പ്രോഫിറ്റ് ഫൗണ്ടേഷനുകളുടെ ഭരണസമിതികളെ (ഡയറക്ടർ ബോർഡ്) പൂർണമായും പിരിച്ചുവിട്ടിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഈ സുപ്രധാന പ്രഖ്യാപനം.
കായിക മേഖലയിലെ നിക്ഷേപവും സ്വകാര്യവൽക്കരണവും ലക്ഷ്യമിടുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. 2023-ൽ തുടക്കമിട്ട ഒന്നാം ഘട്ടത്തിൽ, ഈ നാല് ക്ലബ്ബുകളുടെയും 75 ശതമാനം ഓഹരികൾ പി.ഐ.എഫ് സ്വന്തമാക്കുകയും ബാക്കി 25 ശതമാനം ഫൗണ്ടേഷനുകൾക്ക് നൽകുകയുമായിരുന്നു.
പുതിയ തീരുമാനത്തോടെ ക്ലബ്ബുകളുടെ പൂർണ നിയന്ത്രണം സാമ്പത്തികമായി കരുത്തുറ്റ പി.ഐ.എഫിൽ നിക്ഷിപ്തമാകും. എന്നാൽ അൽ ഹിലാൽ ക്ലബ്ബിെൻറ കാര്യത്തിൽ, അമീർ നവാഫ് ബിൻ സാദിെൻറ അധ്യക്ഷതയിലുള്ള നിലവിലെ ബോർഡിന് പ്രവർത്തനങ്ങൾ തുടരാൻ ജൂലൈ 17 മുതൽ 90 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കൂടാതെ, ലീഗ് മത്സരങ്ങളിൽ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താൻ ക്ലബ്ബുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലകളിൽ നിന്ന് പി.ഐ.എഫ് ഉദ്യോഗസ്ഥർ രാജിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്ലബ്ബുകളുടെ ഭരണനിർവഹണം കൂടുതൽ സുതാര്യവും പ്രഫഷണലുമാക്കുക, അന്താരാഷ്ട്ര തലത്തിൽ സ്വകാര്യ മേഖലയിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സൗദി പ്രോ ലീഗിനെ ആഗോളതലത്തിലെ മികച്ച ലീഗുകളിലൊന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ഇത് ഊർജ്ജമേകും.
സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും മികച്ച കോർപ്പറേറ്റ് ഗവേണൻസ് ഉറപ്പാക്കാനും ഈ മാറ്റം വഴിയൊരുക്കും. ഭാവിയിൽ ക്ലബ്ബുകളുടെ ഓഹരികൾ വിൽക്കുന്നതിനോ സ്വകാര്യ മേഖലയ്ക്ക് പൂർണമായി കൈമാറുന്നതിനോ ഉള്ള അടിത്തറ കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.
വൻകിട നിക്ഷേപങ്ങളിലൂടെ ക്ലബ്ബുകളുടെ വാണിജ്യ മൂല്യവും ബ്രാൻഡ് മൂല്യവും വർദ്ധിക്കും. ലോകോത്തര താരങ്ങളെ ലീഗിലേക്ക് എത്തിക്കാനും, മികച്ച പരിശീലന കേന്ദ്രങ്ങളും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ച് പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കും. എണ്ണയിതര വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ വിജയത്തിലെ വലിയൊരു നാഴികക്കല്ലാണ് കായിക രംഗത്തെ ഈ പരിഷ്കാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.