മക്ക: സൗദി അറേബ്യക്ക് പുറത്തുനിന്നും ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകർക്ക് ഹജ്ജ് വിസ നിർബന്ധമാണെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് നിർവഹിക്കുന്നതിനായി ഔദ്യോഗികമായി അംഗീകരിച്ച ഏക രേഖ ഹജ്ജ് വിസ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശക വിസ, ട്രാൻസിറ്റ് വിസ, ഉംറ വിസ, ടൂറിസ്റ്റ് വിസ എന്നിവ ഉപയോഗിച്ച് എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ അനുമതിയുണ്ടാകില്ല. ഇത്തരം വിസകളിൽ എത്തുന്നവർ ഹജ്ജ് ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം കർശന നിർദേശം നൽകി. രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർ നിർബന്ധമായും ‘നുസ്ക്’ ആപ്ലിക്കേഷൻ വഴി ബുക്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ബുക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഔദ്യോഗിക ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ.
അനൗദ്യോഗിക മാർഗങ്ങളിലൂടെയോ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ വഴിയോ ഹജ്ജ് ബുക്കിങ് നടത്തുന്നതിനെതിരെയും മന്ത്രാലയം തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക ചാനലുകൾ വഴി മാത്രം സേവനങ്ങൾ തേടണമെന്നും വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.