റിയാദ്: പാകിസ്താനിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ സുഫിയാനും യൂസുഫും വിദഗ്ധ ചികിത്സയ്ക്കായി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശപ്രകാരമാണ് കുട്ടികളെയും കുടുംബത്തെയും സൗദിയിലെത്തിച്ചത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്്ട്ര വിമാനത്താവളത്തിൽ എത്തിയ കുട്ടികളെ ഉടൻ തന്നെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. സങ്കീർണമായ വേർപിരിയൽ ശസ്ത്രക്രിയയുടെ സാധ്യതകൾ വിലയിരുത്തുന്നതിനായി ഡോക്ടർമാരുടെ പ്രത്യേക സംഘം പ്രാഥമിക പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.
ഈ മഹത്തായ മാനുഷിക ദൗത്യത്തിന് പിന്തുണ നൽകിയ ഭരണകൂടത്തിന് സൗദി സയാമീസ് ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ലോകത്തെമ്പാടുമുള്ള കുരുന്നുകൾക്ക് സൗദി അറേബ്യ നൽകുന്ന കരുതലിെൻറ ആഴമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു.
‘സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയകളിൽ സൗദി മെഡിക്കൽ സംഘത്തിന് ആഗോളതലത്തിൽ തന്നെ വലിയ അനുഭവസമ്പത്തും മികച്ച വിജയശതമാനവുമുണ്ട്. ഈ മേഖലയിൽ ലോകത്തിെൻറ മെഡിക്കൽ റഫറൻസായി സൗദി മാറിയിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഈ ദൗത്യം വലിയ പ്രത്യാശ നൽകുന്നു’ -ഡോ. റബീഅ കൂട്ടിച്ചേർത്തു.
തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ചികിത്സാ സൗകര്യങ്ങൾക്കും സയാമീസ് ഇരട്ടകളുടെ കുടുംബം സൗദി ഭരണകൂടത്തോടും ജനങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വിദഗ്ധ ചികിത്സയിലൂടെ കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.