മക്കയിൽ വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് പുതിയ നിയമാവലി

മക്ക: വിശുദ്ധ നഗരമായ മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും കാഴ്ചാഭംഗി വർധിപ്പിക്കുന്നതിനും നഗരത്തിന്റെ തനിമ നിലനിർത്തുന്നതിനുമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് പുതിയ നിയമാവലി അംഗീകരിച്ചു. റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്‌സ് ആണ് ഈ പുതിയ റെഗുലേറ്ററി ഗൈഡിന് അംഗീകാരം നൽകിയത്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി നഗരത്തിന്റെ വാസ്തുവിദ്യാ ഐഡന്റിറ്റി മെച്ചപ്പെടുത്തുന്നതിനും കാഴ്ചാപരമായ അസ്വാഭാവികതകൾ ഒഴിവാക്കുന്നതിനുമാണ് ഈ നീക്കം.

നിലവിലെ വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകളുടെ പോരായ്മകളെക്കുറിച്ച് നടത്തിയ സമഗ്രമായ പഠനത്തിന് ശേഷമാണ് പുതിയ ഗൈഡ് തയ്യാറാക്കിയത്. ബോർഡുകളുടെ വലുപ്പത്തിലും നിറത്തിലും ഉള്ള വ്യത്യാസങ്ങൾ, കെട്ടിടങ്ങളുടെ അതിരുകൾ മറികടന്നുള്ള നിർമാണങ്ങൾ, അശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ എന്നിവ നഗരത്തിന്റെ പൊതുവായ മനോഹാരിതയെ ബാധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകളുടെ വലുപ്പം, അക്ഷരങ്ങൾ, നിറങ്ങൾ എന്നിവക്ക് വ്യക്തമായ സാങ്കേതിക മാനദണ്ഡങ്ങൾ പുതിയ നിയമാവലിയിൽ നിശ്ചയിച്ചിട്ടുണ്ട്. ഓരോ കെട്ടിടത്തിന്റെയും വാസ്തുവിദ്യാ ശൈലിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കും. റോയൽ കമീഷന്റെ പരിധിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ സൈൻ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത്, അവിടുത്തെ ബോർഡുകൾ നഗരത്തിന്റെ പാരമ്പര്യവുമായി പൂർണമായും ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ നാഗരിക പദവി ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് റോയൽ കമ്മീഷൻ വ്യക്തമാക്കി. സ്വകാര്യ മേഖലയുമായും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി മക്കയിലെ താമസക്കാർക്കും തീർത്ഥാടകർക്കും മികച്ച അനുഭവം പ്രദാനം ചെയ്യും.

Tags:    
News Summary - New regulations for commercial signage in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.