റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറഞ്ഞു. കോവിഡിനെതിരെ രാജ്യം സ്വീകരിച്ച ശക്തമായ നടപടികളിലൊന്നായ ലോക്ഡൗണാണ് ഇതിന് പ്രത്യക്ഷ കാരണം. വ്യവസായിക പ്രവർത്തനങ്ങളും വാഹനഗതാഗതവും നിലച്ചത് അന്തരീക്ഷത്തിലേക്ക് മാലിന്യങ്ങൾ തള്ളപ്പെടുന്ന സാഹചര്യം ഒഴിവാക്കി. മലിനീകരണത്തിെൻറ സാന്ദ്രതയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. റിയാദ് നഗരത്തിലുടനീളം അന്തരീക്ഷവായുവിെൻറ ഗുണനിലവാരം പരിശോധിക്കുന്ന 17ഓളം മോണിറ്ററിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. റിയാദ് റോയൽ കമീഷന് കീഴിലുള്ള വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രമാണ് ഈ സ് റ്റേഷനുകൾ നിയന്ത്രിക്കുന്നത്. വായു മലിനീകരണത്തിന് കാരണമാകുന്ന നൈട്രജൻ ഡൈഓക്സൈഡ് 60 ശതമാനവും സൾഫർ ഡൈഓക്സൈഡ് 40 ശതമാനവും കാർബൺ മോണോക്സൈഡ് 56 ശതമാനവും ലോക്ഡൗൺമൂലം കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ വാതക ഉപയോഗം മൂലമുള്ള മലിനീകരണ തോതും ഗണ്യമായി കുറഞ്ഞു.
10ഓളം മലിനീകരണ വസ്തുക്കളുടെ സാന്ദ്രത അളക്കുന്ന ഉപകരണങ്ങളാണ് ഓരോ ക്വാളിറ്റി സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്. ഈ ഉപകരണങ്ങൾ അതത് സമയങ്ങളിൽ അന്തരീക്ഷത്തിലെ തോത് വെവ്വേറെ രേഖപ്പെടുത്തുന്നു. കൂടാതെ ഈ സ്റ്റേഷനുകളാണ് കാലാവസ്ഥ വിവരങ്ങളായ കാറ്റിെൻറ വേഗത, ദിശ, മഴയുടെയും താപനിലയുടെയും അളവ്, ആപേക്ഷിക ആർദ്രത, സൗരവികിരണം എന്നിവയും കണക്കാക്കുന്നത്. ‘റിയാദ് എയർ ക്വാളിറ്റി’എന്ന പേരിൽ ഒരു ആപ്ലിക്കേഷനും പ്രവർത്തന സജ്ജമാണ്. ഓരോ സ്റ്റേഷൻ പരിധിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ മണിക്കൂറിലും അന്തരീക്ഷ ഊഷ്മാവ്, വാതകങ്ങളുടെ നിലവാരം എന്നിവയും പ്രദർശിപ്പിക്കാൻ പ്രത്യേക ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് റിയാദ് നഗരത്തിൽ വരും മണിക്കൂറുകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാലാവസ്ഥ വ്യതിയാനങ്ങളെ മനസ്സിലാക്കാൻ മന്ത്രാലയങ്ങൾക്കും പൊതുജനങ്ങൾക്കും മനസ്സിലാക്കാൻ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.