സാമ്പത്തിക വെല്ലുവിളികൾക്കിടയിലും വികസനവും ജനക്ഷേമവും സമന്വയിപ്പിച്ചു മുന്നോട്ട് പോകാനുള്ള കേരളത്തിന്റെ ദൃഢനിശ്ചയമാണ് 2026-27 ബജറ്റിൽ പ്രതിഫലിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക സുരക്ഷയും ഒരുപോലെ ചേർത്തുപിടിക്കുന്ന സമഗ്ര സമീപനമാണ് ഇതിന്റെ കാതൽ. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനങ്ങളും ടെക്നോ പാർക്ക് വികസനപദ്ധതികളും ഐ.ടി മേഖലക്ക് പുതിയ ഊർജം പകരും.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ നഗര-വ്യവസായ നവീകരണ പദ്ധതികൾ വഴിതുറക്കും. തീരദേശ മേഖലയുടെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ദീർഘകാല ആവശ്യങ്ങൾക്ക് ബജറ്റ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഭവനപദ്ധതികൾ, തൊഴിൽ പരിശീലനങ്ങൾ, വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള പിന്തുണ, പട്ടയ വിതരണം എന്നിവയിലൂടെ വലിയൊരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സാധിക്കും. കാലാവസ്ഥ മുന്നറിയിപ്പുകൾ മൂലം തൊഴിൽ നഷ്ടമാകുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വേതനസഹായം ഉറപ്പാക്കാനുള്ള തീരുമാനം അവർക്ക് വലിയ ആശ്വാസമാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർധിപ്പിച്ചതും തീരസംരക്ഷണത്തിനുള്ള ശാസ്ത്രീയ പദ്ധതികളും ഈ മേഖലയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. ഗതാഗത മേഖലയിൽ വിവിധ വാഹനങ്ങൾക്കുള്ള നികുതി ഇളവുകളും ഇ-ചെല്ലാൻ അംനസ്റ്റിയും ജനങ്ങൾക്ക് വലിയ ആശ്വാസം നൽകും. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പ്രോത്സാഹനം, റോഡ് സുരക്ഷാ പദ്ധതികൾ, ജലഗതാഗത വികസനം എന്നിവ കേരളത്തിന്റെ യാത്രാസംസ്കാരത്തെ കൂടുതൽ സുരക്ഷിതവും ആധുനികവുമാക്കും.
മിഷൻ സമുദ്ര ഉൾപ്പെടെയുള്ള നൂതന പദ്ധതികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വർധിച്ച നിക്ഷേപങ്ങളും കേരളത്തെ ദേശീയ-ആഗോള തലത്തിൽ ശ്രദ്ധേയമാക്കാനുള്ള കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ചുരുക്കത്തിൽ, ഈ ബജറ്റ് കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തമായൊരു അടിത്തറ പാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.