ജിദ്ദയിലെ ‘ദി വണ്ടർ ജംഗിളി’ൽ നിന്നുള്ള ദൃശ്യങ്ങൾ
ജിദ്ദ: ആകർഷകമായ ഒട്ടനവധി വിനോദ പരിപാടികളാലും സാഹസിക അനുഭവങ്ങളാലും ജിദ്ദ നഗരത്തിൽ ഈ വേനൽക്കാലം തികച്ചും സവിശേഷമായി മാറിയിരിക്കുകയാണ്. സജീവമായ തീരപ്രദേശത്ത് ഒരുക്കിയിരിക്കുന്ന നൂതനമായ വിവിധ പരിപാടികൾ കാണാനും ആസ്വദിക്കാനുമായി ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇൻട്രാക്ടീവ് ഡെസ്റ്റിനേഷനുകൾ, ആവേശകരമായ വാട്ടർ പാർക്കുകൾ, ലൈവ് ഷോകൾ, കലാസന്ധ്യകൾ എന്നിവയെല്ലാം ചേർന്ന് ജിദ്ദയുടെ വേനൽക്കാല മുഖം തന്നെ പൂർണമായും മാറ്റിമറിച്ചിരിക്കുകയാണ്.
ഈ സീസണിൽ സന്ദർശകരുടെ വലിയ പ്രീതി പിടിച്ചുപറ്റിയ പ്രധാന ആകർഷണങ്ങളിലൊന്നാണ് ‘ദി വണ്ടർ ജംഗിൾ.’ പൂർണമായും എയർകണ്ടീഷൻ ചെയ്ത ഈ ഇൻഡോർ കേന്ദ്രത്തിൽ സന്ദർശകർക്ക് സ്വതന്ത്രമായി നടക്കുന്ന മൃഗങ്ങളുമായി നേരിട്ട് ഇടപഴകാനും, ആഫ്രിക്കൻ കാടിന്റെ വന്യത ഓർമ്മിപ്പിക്കുന്ന ഡെക്കറേഷനുകളുള്ള റെസ്റ്റോറൻറുകളിൽ ഭക്ഷണം കഴിക്കാനും അവസരമുണ്ട്. കൂടാതെ, മികച്ച തിയേറ്റർ പ്രകടനങ്ങളും കുട്ടികൾക്കായുള്ള നൂതനമായ പ്ലേ ഏരിയകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. നവീകരിച്ച ജലവിനോദങ്ങളുമായി വടക്കൻ അബ്ഹൂറിലെ 'സയാൻ വാട്ടർ പാർക്കി'ൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം ‘അൽ ശല്ലാൽ അമ്യൂസ്‌മെൻറ് പാർക്കും’ ‘വാട്ടർഫാൾ അമ്യൂസ്‌മെൻറ് പാർക്കും’ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന ഗെയിമുകളോടൊപ്പം വൈവിധ്യമാർന്ന പ്രതിവാര ലൈവ് ഷോകളും നൽകി സന്ദർശകരുടെ രാത്രികൾക്ക് കൂടുതൽ തിളക്കം പകരുന്നു.
ജിദ്ദയിലെ ‘ദി വണ്ടർ ജംഗിളി’ൽ നിന്നുള്ള ദൃശ്യം
കലാ, സാംസ്കാരിക രംഗത്തും ജിദ്ദ ഈ വേനൽക്കാലത്ത് സജീവമാണ്. അറബ്, അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സംഗീത കൺസർട്ടുകളും സ്റ്റാൻഡ്-അപ്പ് കോമഡി ഷോകളും നഗരത്തിൽ അരങ്ങേറുന്നുണ്ട്. ഇതിനുപുറമെ, ഓറ ബീച്ച്, അൽ ഖര്യ റിസോർട്ട് തുടങ്ങിയ പ്രമുഖ ബീച്ചുകൾ വാട്ടർ സ്പോർട്സ്, സംഗീതം, വിശ്രമം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന വിനോദ ഉപാധികളിലൂടെ സമഗ്രമായ ഒരു സമ്മർ ഡെസ്റ്റിനേഷൻ എന്ന പദവി ജിദ്ദ കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.