വധശിക്ഷയില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകന്‍ രക്ഷപ്പെട്ടത് അറബ് പൗരന്‍െറ കനിവില്‍

ജിദ്ദ: കാരുണ്യത്തിനും കനിവിനും രാജ്യാതിര്‍ത്തിയോ ദേശമോ ഭാഷയോ മതമോ ഇല്ളെന്ന് തെളിയുകയാണിവിടെ. അറബ് പൗരന്‍ കാണിച്ച മനുഷ്യത്വത്തിന്‍െറ മുന്നില്‍ തലകുനിച്ച് കണ്ണീര്‍ വാര്‍ക്കുകയാണ്  തെലുങ്കാനയില്‍ ഒരു കര്‍ഷക കുടുംബവും ഗ്രാമവും. 
സൗദിയിലെ  സ്വദേശി ബിസിനസുകാരന്‍െറ കനിവില്‍ ഇന്ത്യന്‍ കര്‍ഷകന്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട്  ജയില്‍ മോചിതനായത് കഴിഞ്ഞ ദിവസമാണ്.

2006 -ല്‍ നജ്റാനില്‍ കാര്‍ഷിക ജോലിക്കിടെ സ്വദേശി കര്‍ഷകനുമായുണ്ടായ കലഹം കയ്യാങ്കളിയിലത്തെിയതാണ്  തെലുങ്കാന  നിസാമാബാദ് ജില്ലയില്‍ നിന്നുള്ള ചേപുരി ലിംബാദരി എന്ന കര്‍ഷകനെ   നീണ്ട കാലം തടവറയിലാക്കിയത്്. അടിപിടിക്കിടയില്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി ഇയാളെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ നല്ല നിലയില്‍ ജോലി ചെയ്ത് കുടുംബം പോറ്റുകയായിരുന്ന ചേപുരി ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയ ഉടനെയായിരുന്നു സംഭവം. 

എന്തോ പ്രശ്നത്തിന് ജയിലിലാണെന്ന്  അറിഞ്ഞുവെന്നല്ലാതെ വധശിക്ഷ വിധിക്കപ്പെട്ട വിവരം കുടുംബം അറിയില്ലായിരുന്നു. ഭര്‍ത്താവിന് വധശിക്ഷ വിധിച്ചുവെന്നറിഞ്ഞതോടെ കുടുംബം പത്ത് വര്‍ഷത്തോളമായി തീതിന്ന് കഴിയുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ചേപുരിക്ക് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും വന്‍തുക ദിയാധനം നല്‍കണമെന്ന് കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബം ആവശ്യപ്പെടുകയായിരുന്നു. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ദിയാധനത്തില്‍ കുറവ് ലഭിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാഴായതായി ചേപുരിയുടെ ഭാര്യ ലക്ഷ്മി പറഞ്ഞു.

മൂന്ന് ദശലക്ഷം റിയാലായിരുന്നു ദിയാധനമായി കുടുംബം ആവശ്യപ്പെട്ടത്. ഇവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാവാത്ത തുക.  എന്നാല്‍  അവാദ് അലി ഖുറയ്യ എന്ന സ്വദേശി ബിസിനസുകാരന്‍െറ ഇടപെടലാണ് പത്ത് വര്‍ഷത്തെ തടവറജീവിതത്തിന് വഴിത്തിരിവുണ്ടാക്കിയത്. കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ നജ്റാനിലെ അവാദ് അലി ഖുറയ്യ എന്ന അറബ്  പൗരന്‍  തയാറാവുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ് തനിക്ക് വേണ്ടി സൗദി അറേബ്യയിലെ ഒരു മനുഷ്യസ്നേഹി  ഇടപെട്ട കാര്യം ചേപുരി അറിയുന്നത്. ഈ വാര്‍ത്ത പുറത്തു വന്നപ്പോഴും ചേപുരിയും  അവാദ് അല്‍  ഖുറയ്യയും കണ്ടു മുട്ടിയിട്ടില്ല. ദഹ്റാനില്‍ വന്‍കിടയന്ത്രങ്ങളുടെ വില്‍പനക്കാരനാണ്  അവാദ് അലി ഖുറയ്യ.

ചേപുരി ജയില്‍ മോചിതനായ വിവരമറിഞ്ഞതോടെ ആനന്ദക്കണ്ണീര്‍ വാര്‍ക്കുകയാണ് നാട്ടില്‍ അദ്ദേഹത്തിന്‍െറ കുടുംബം. മകളുടെ കല്യാണം നടക്കാന്‍ പോവുകയാണ് എന്ന് ഭാര്യ ലക്ഷ്മി  ഫോണില്‍ പറഞ്ഞു. ഈ സന്തോഷ വാര്‍ത്ത ഗ്രാമം മുഴുവന്‍ പരന്നിരിക്കയാണ്. നാട്ടുകാര്‍ അജ്ഞാതനായ  ഈ മനുഷ്യസ്നേഹിയെ കുറിച്ച് വാചാലരാവുന്നു.അദ്ദേഹത്തോട്  ഞങ്ങള്‍ക്കുള്ള കടപ്പാട് തീര്‍ത്താല്‍ തീരില്ളെന്ന് പറഞ്ഞ് ലക്ഷ്മി വിതുമ്പുന്നു.

Tags:    
News Summary - indian farmer escaped by the support of arab citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.