റിയാദിൽ നടന്ന ഇന്ത്യ-സൗദി പാർട്ണർഷിപ് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ കൈമാറുന്നു
ജിദ്ദ: സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിനു കീഴിലെ 'രാഷ്ട്രീയ, സുരക്ഷ, സാംസ്കാരിക, സാമൂഹിക കാര്യങ്ങൾ' സംബന്ധിച്ച സമിതിയുടെ മന്ത്രിതല യോഗം റിയാദിൽ നടന്നു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കർ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ മന്ത്രിതല സമിതിയിൽനിന്ന് വരുന്ന ഉപസമിതികളുടെ യോഗഫലങ്ങൾ അവലോകനം ചെയ്തു.
രാഷ്ട്രീയം, സുരക്ഷ, സാംസ്കാരികം, സാമൂഹികം എന്നീ മേഖലകളിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും 'വിഷൻ 2030'ന്റെ വെളിച്ചത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ഏകീകരണത്തെക്കുറിച്ചും അന്തർ നിക്ഷേപത്തിന്റെ വർധനയെക്കുറിച്ചും ചർച്ച നടന്നു. യോഗ മിനിറ്റ്സ് റിപ്പോർട്ടിൽ ഇരു മന്ത്രിമാരും ഒപ്പുവെച്ചു. സൗദിയുടെ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. സഊദ് അൽ-സാതി, ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽഹുസൈനി എന്നിവരും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കോൺസുലർ, പ്രവാസികാര്യ അണ്ടർ സെക്രട്ടറി ഡോ. ഔസാഫ് സഈദ്, ഗൾഫ് കാര്യങ്ങളുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഷെറി വിപ്പിൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.