സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി
ഹൂതി ആക്രമണങ്ങൾ അപകടകരമായ തോതിൽ വർധിച്ചു: കർശനമായ തിരിച്ചടി നൽകുമെന്ന് സഖ്യസേന
റിയാദ്: സൗദി അറേബ്യയ്‌ക്കെതിരെ തീവ്രവാദ ഹൂതി സായുധ സംഘം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തിെൻറ സുരക്ഷയ്‌ക്ക് നേരെയുള്ള അപകടകരമായ കടന്നുകയറ്റമാണെന്ന് യമനിലെ നിയമപരമായ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി മുന്നറിയിപ്പ് നൽകി.
രാജ്യത്തിെൻറ പരമാധികാരത്തെയും സമാധാനാന്തരീക്ഷത്തെയും തകർക്കാനുള്ള ഈ തീവ്രവാദ സംഘടനയുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അബഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ എന്നീ നഗരങ്ങളിലെ സിവിലിയൻ പ്രദേശങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ വിനാശകരമായ ആക്രമണങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ 73 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. രാജ്യത്തിെൻറ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും ജീവന് നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണ് ഈ ആക്രമണങ്ങൾ.
യമനിലും അയൽരാജ്യങ്ങളിലും സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനെ പൂർണമായും തള്ളിക്കളയുന്ന ഹൂതികളുടെ തീവ്രവാദ സ്വഭാവമാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ ആസ്തികളും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സഖ്യസേനയുടെ കമാൻഡ് എല്ലാത്തരം പ്രതിരോധ നടപടികളും സ്വീകരിക്കും.
ഭീഷണിയുടെ ഉറവിടങ്ങളെ വേരോടെ പിഴുതെറിയാനും അപകടങ്ങളെ പൂർണ്ണമായി നിർവീര്യമാക്കാനും ആവശ്യമായ എല്ലാ സൈനിക നടപടികളും കൈക്കൊള്ളുമെന്നും മേജർ ജനറൽ അൽ മാലിക്കി പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.