കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഇറാനിയൻ ആണവ പദ്ധതിക്കെതിരെ യു.എസ് നടത്തിയ ആക്രമണത്തെക്കുറിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മറ്റു ജി.സി.സി രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി. ആക്രമണത്തിലെ സൗദി നിലപാടും ആഘാതങ്ങളും ആശങ്കകളും പങ്കുവെച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ്, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് എന്നീ ജി.സി.സി നേതാക്കളുമായി വെവ്വേറെ ഫോണിൽ സംസാരിക്കുകയായിരുന്നു.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ, അമേരിക്ക ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടത് തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ചർച്ചയാണ് ഓരോരുത്തരുമായി നടത്തിയത്. മേഖല നേരിടുന്ന ഈ അതി ദുർബല സാഹചര്യങ്ങളിൽ സ്വയം സംയമനം പാലിക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കാനുമുള്ള തങ്ങളുടെ ഐക്യദാർഢ്യം ജി.സി.സി നേതാക്കൾ ഊന്നിപ്പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയ എന്നിവർ കിരീടാവാശിയെ വിളിച്ചു. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിടുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു. സംഭാഷണത്തിനിടെ സംയമനം പാലിക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കാനുമുള്ള സൗദിയുടെ നിലപാട് കിരീടാവകാശി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.