മക്ക: ഇരുഹറമുകളിലേക്ക് എത്തുന്ന തീർഥാടകർ തങ്ങളുടെ പക്കലുള്ള ലഗേജുകൾ പരമാവധി കുറയ്ക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അഭ്യർഥിച്ചു. വലിയ ലഗേജുകളും ബാഗുകളും താമസസ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുന്നത് പുണ്യസ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കാനും തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അത്യാവശ്യ സാധനങ്ങൾ മാത്രം കൈയിൽ കരുതുന്നത് സുഗമമായ യാത്ര ഉറപ്പാക്കും. പ്രത്യേകിച്ച് ഇരുഹറമുകളിലും വൻ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ഉംറ തീർഥാടകർക്കും സന്ദർശകർക്കും സമാധാനപരമായി പ്രാർഥനകൾ നടത്താൻ ഇത് കൂടുതൽ സുഖകരമായ അന്തരീക്ഷമൊരുക്കും. ലഗേജുകൾ കുറയ്ക്കുന്നത് സന്ദർശകരുടെ സുരക്ഷ വർധിപ്പിക്കാനും ഉംറ ചടങ്ങുകളും മറ്റു ആരാധനകളും തടസ്സങ്ങളില്ലാതെ എളുപ്പത്തിൽ പൂർത്തിയാക്കാനും സഹായിക്കും.
എല്ലാ തീർഥാടകരുടെയും സുഖസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി അധികൃതരും സംഘാടകരും നൽകുന്ന നിർദ്ദേശങ്ങളോട് എല്ലാവരും പൂർണമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.