റിയാദ്: മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ് വേളയിൽ താമസസൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽനിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന് ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തിന് അർഹത. നിർദ്ദിഷ്ട താമസസ്ഥലത്ത് എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരികയും താമസസൗകര്യം ലഭിക്കാതിരിക്കുകയും ചെയ്താൽ ഹജ്ജ് പാക്കേജ് തുകയുടെ 10 ശതമാനം നഷ്ടപരിഹാരമായി ലഭിക്കും.
രണ്ടാം തവണയും ആവർത്തിക്കുകയാണെങ്കിൽ നഷ്ടപരിഹാരം പരമാവധി 15 ശതമാനം വരെയാകും. തുടർന്ന് മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ എന്ത് വിലകൊടുത്തും തീർഥാടകന് ഉചിതമായ താമസസൗകര്യം ഒരുക്കും. ഇതിനായി ആഭ്യന്തര തീർഥാടന ഏകോപന സമിതിയുടെ സഹകരണത്തോടെ ഹജ്ജ് സർവിസ് കമ്പനിയെ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കരാറിന് വിരുദ്ധമായി സേവന കമ്പനികൾ പ്രവർത്തിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകും. സേവനം നൽകാനുള്ള കാലതാമസം അനുസരിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകും. അത് ഹജ്ജ് പാക്കേജ് തുകയുടെ അഞ്ച് ശതമാനമാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ തമ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസവും നഷ്ടപരിഹാരത്തിൽ ഉൾപ്പെടും. പരാതിപ്പെടുകയും രണ്ട് മണിക്കൂറിൽ കൂടുതൽ കാത്തിരിക്കുകയും ചെയ്യുന്ന ഓരോ ഉപഭോക്താവിനും പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ലഭിക്കാതെ വരുമ്പോൾ പാക്കേജിെൻറ മൂല്യത്തിൽ നിന്ന് രണ്ട് ശതമാനം അഥവാ 300 റിയാലിൽ കുറയാത്ത സംഖ്യ നഷ്ടപരിഹാരമായി ലഭിക്കും. സേവനം നൽകാത്തപ്പോൾ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ പുണ്യസ്ഥലങ്ങളിൽ ക്യാമ്പ് സൗകര്യം ഒരുക്കും. ആഭ്യന്തര തീർഥാടന ഏകോപന സമിതി മുഖാന്തിരം സർവിസ് കമ്പനിയുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കരാറിന് വിരുദ്ധമായി പുണ്യസ്ഥലങ്ങളിൽ കമ്പനികൾ പ്രവർത്തിച്ചാൽ പരാതി നൽകുന്ന ഓരോ ഉപഭോക്താവിനും പരാതി ശരിയാണെന്ന് തെളിഞ്ഞാൽ പാക്കേജ് മൂല്യത്തിെൻറ 10 ശതമാനം എന്ന നിരക്കിൽ 1,500 റിയാലിൽ കുറയാത്ത നഷ്ടപരിഹാരം ലഭിക്കും.
തമ്പുകളിലെത്തുമ്പോൾ തീർഥാടകർക്ക് വേണ്ട ഘടകങ്ങൾ ഒരുക്കിയിട്ടില്ലെങ്കിലും നഷ്ടപരിഹാരമുണ്ടാകും. സൗകര്യങ്ങൾ നൽകുന്നതിൽ രണ്ട് മണിക്കൂറിലധികം വൈകിയാൽ അയാൾക്ക് പാക്കേജ് മൂല്യത്തിെൻറ 10 ശതമാനം നഷ്ടപരിഹാരമുണ്ടാകും. രണ്ടാം തവണ ആവർത്തിക്കുകയാണെങ്കിൽ നഷ്ടപരിഹാരം പാക്കേജ് മൂല്യത്തിെൻറ പരമാവധി 15 ശതമാനം വരെയാകും.
തമ്പുകളിൽ ആവശ്യമായ സേവനം നൽകിയില്ലെങ്കിൽ മന്ത്രാലയവും ആഭ്യന്തര തീർഥാടന ഏകോപന സമിതിയും സർവിസ് കമ്പനിയോട് എന്തുവിലകൊടുത്തും പരിഹാര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും. ഈ നടപടിക്രമങ്ങൾ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.