അറഫ: ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ ഇമാം ഡോ. അലി അൽഹുദൈഫി നടത്തുന്ന പ്രസംഗം 35 ലധികം ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്തു. ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് ഇസ്ലാമിെൻറ സഹിഷ്ണുതയുടെ സന്ദേശം എത്തിക്കാനും സാംസ്കാരിക കൈമാറ്റം വർധിപ്പിക്കാനുമായി സൗദി ഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ ഇരുഹറം മതകാര്യ ജനറൽ അതോറിറ്റിയാണ് ഈ സംവിധാനം ഒരുക്കിയത്. ഹജ്ജ് സന്ദേശത്തിെൻറ ആഗോള മാനവും തീർഥാടകരെ സേവിക്കുന്നതിൽ സൗദിക്കുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതി.
ഉയർന്ന നിലവാരമുള്ള പ്രക്ഷേപണം ഉറപ്പാക്കാൻ വിവർത്തകർക്കായി പ്രത്യേക സൗണ്ട് പ്രൂഫ് ബൂത്തുകളും നൂതന സാങ്കേതിക സോഫ്റ്റ്‌വെയറുകളും അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് ടെക്സ്റ്റ്, ഓഡിയോ വിവർത്തനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പൊതുസ്ഥാപനങ്ങൾ, ബസുകൾ, ഹോട്ടൽ സ്ക്രീനുകൾ എന്നിവടങ്ങളിൽ ക്യൂ.ആർ കോഡുകൾ വിതരണം ചെയ്തു.
സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, മാധ്യമ മന്ത്രാലയത്തിെൻറ ഏകോപനത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ വഴിയും പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വൈവിധ്യമാർന്ന ജനങ്ങളിലേക്ക് അവരുടെ മാതൃഭാഷകളിൽ തന്നെ സന്ദേശമെത്തിച്ച് തീർഥാടകരുടെ ആത്മീയ അനുഭവം സമ്പന്നമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അതോറിറ്റി ഉറപ്പുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.