ദോഹ: കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ പ്രകാശങ്ങളുടെയും നൃത്ത സംഗീത പരിപാടികളുടെയും അകമ്പടിയോടെ അലി ബിൻ ഹമദ് അൽ അത്വിയ്യ അറീനയിൽ ഖത്തർ ഫാൻ സോണിന് ഔദ്യോഗിക തുടക്കമായി. ഖത്തരി സംഗീത സാമ്രാട്ട് ഫഹദ് അൽ കുബൈസിയുടെ സംഗീത നിശ പരിപാടിക്ക് കൊഴുപ്പ് കൂട്ടി. 180ലധികം കലാകാരൻമാർ അണിനിരന്ന പ്രത്യേക കലാപരിപാടിയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
ജൂലൈ 15 വരെ തുടരുന്ന ഖത്തർ ഫാൻ സോൺ ജനങ്ങൾക്കായി മുന്നോട്ട് വെക്കുന്നത് നാല് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ്. സ്വദേശികൾക്കും വിദേശികൾക്കും ഖത്തറിൽ വിരുന്നെത്തുന്ന ലോകകപ്പിന് മുമ്പായി മറ്റൊരു ലോകകപ്പ് ഫുട്ബോൾ രുചിക്കാനുള്ള സുവർണാവസരമാണ് ഒരുക്കുന്നത്. ആഗസ്റ്റ് അവസാനം വരെ നടക്കുന്ന ഖത്തർ സമ്മർ ഫെസ്റ്റിവലിെൻറ മുഖ്യ ആകർഷണം കൂടിയാണ് റഷ്യൻ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയ ഫാൻ സോണുകൾ.
അലി ബിൻ ഹമദ് അൽ അത്വിയ്യ അറീനക്ക് പുറമേ, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, ഹമദ് രാജ്യാന്തര വിമാനത്താവളം, കതാറ എന്നിവിടങ്ങളിലാണ് സുപ്രീം കമ്മിറ്റി ഫാൻ സോൺ തയ്യാറാക്കിയിരിക്കുന്നത്.
ഇത്തരം ഫാൻ സോണുകളിലൂടെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുകയാണ് ഖത്തർ ടൂറിസം അതോറിറ്റി ലക്ഷ്യം വെക്കുന്നതെന്നും ജനങ്ങളെ ഒരുമിച്ച് കൂട്ടുകയും മുഴുവൻ ജനങ്ങൾക്കും ഖത്തറിലേക്ക് സ്വാഗതമോതുകയും ചെയ്യുകയാണ് ഒന്നാമതായി ലക്ഷ്യം വെക്കുന്നതെന്നും അതോറിറ്റി ഫെസ്റ്റിവൽ ആൻഡ് ഇവൻറ്സ് ഡയറക്ടർ മഷാൽ ഷഹ്ബിക് പറഞ്ഞു. കാൽപന്തുകളിയെന്നത് കേവലം കുട്ടികൾക്കും മുതിർന്നവർക്കും മാത്രമല്ലെന്നും കുടുംബങ്ങൾക്ക് കൂടി ആസ്വദിക്കാനുള്ളതാണെന്നും ഇതിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നു. റഷ്യയിലേക്ക് പോകാൻ കഴിയാത്തവർക്ക് കളി നേരിട്ടു കാണുന്ന അനുഭവം ഇവിടെയിരുന്ന് തന്നെ നൽകുകയാണെന്നും ഷഹ്ബിക് വ്യക്തമാക്കി. ഖത്തർ സമ്മർ ഫെസ്റ്റിവലിെൻറ ഉദ്ഘാടനം അടയാളപ്പെടുത്തിയാണ് ഇത്തവണത്തെ ഫാൻ സോൺ ആരംഭിച്ചിരിക്കുന്നത്. 11 ആഴ്ചക്കാലം രാജ്യമൊന്നടങ്കം ആഘോഷിക്കുന്ന ഖത്തർ സമ്മർ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ അർദ്ധരാത്രി 12 വരെയാണ് അൽ സദ്ദിലെ ഖത്തർ ഫാൻ സോൺ ഫുട്ബോൾ േപ്രമികൾക്കായി തുറന്നിടുക. ജൂൺ 30 മുതൽ ജൂലൈ 15 വരെ വൈകിട്ട് നാല് മുതൽ അർദ്ധ രാത്രി വരെയും ഫാൻ സോൺ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.