ദോഹ: കടുത്ത വേനൽ ചൂട് കാരണം കുടുംബത്തോടൊപ്പം സായാഹ്നങ്ങളിൽ പുറത്തിറങ്ങാൻ പ്രയാസമുണ്ടോ... ദൈനംദിന വ്യായാമ പരിശീലനങ്ങൾ ഒഴിവാക്കേണ്ടി വരുന്നുണ്ടോ... എന്നാൽ, ഇനി എയർകണ്ടീഷൻഡ് പാർക്കുകൾ ഉള്ളതിനാൽ സന്ദർശകർക്ക് പരിശീലനങ്ങൾ മുടക്കേണ്ടി വരില്ല. വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി ഖത്തറിലെ എയർകണ്ടീഷൻഡ് പാർക്കുകൾ ജനശ്രദ്ധയ ആകർഷിക്കുകയാണ്.
അതിശക്തമായ ചൂടിലും നടത്തം, ജോഗിങ്, വ്യായാമം, കുടുംബത്തോടൊന്നിച്ചുള്ള വിനോദം എന്നിവക്കായി സജ്ജമാക്കിയ ഖത്തറിലെ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ സ്വദേശികളുടെയും സന്ദർശകരുടെയും പ്രിയ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. വേനൽച്ചൂടിൽ ആശ്വാസമേകി വ്യായാമം ചെയ്യാനും നടക്കാനും വിനോദങ്ങൾക്കുമായും സ്വദേശികളും വിദേശികളുമായ നിരവധി സന്ദർശകരാണ് പാർക്കുകളിലേക്ക് ഒഴുകിയെത്തുന്നത്.
ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ച അത്യാധുനിക ശീതീകരണ സംവിധാനങ്ങളുള്ള വാക്കിങ്, റണ്ണിങ് ട്രാക്കുകൾ ഏറ്റവും ചൂടേറിയ ദിവസങ്ങളിലും അനുയോജ്യമായ താപനില നിലനിർത്തുന്നു. ഇതിലൂടെ വർഷം മുഴുവൻ തടസ്സമില്ലാതെ ഔട്ട്ഡോർ വ്യായാമവും വിനോദ പ്രവർത്തനങ്ങളും തുടരാൻ സാധിക്കുന്നതായി സന്ദർശകർ പറയുന്നു.
റൗദത്ത് അൽ ഹമാമ പാർക്കിലെ 1.2 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എയർ കണ്ടീഷൻഡ് ട്രാക്ക്, അൽ ഗറാഫ പാർക്കിൽ 657 മീറ്റർ നീളമുള്ള ശീതീകരിച്ച നടപ്പാത, 1.143 കിലോമീറ്റർ നീളമുള്ള ഉമ്മുൽ സനീം പാർക്കുടെ ട്രാക്ക് എന്നിവ സന്ദർശകരുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളാണ്. ഫിറ്റ്‌നസ് പ്രേമികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഓക്സിജൻ പാർക്കിലും സന്ദർശകർക്കായി ശീതീകരിച്ച പാതകൾ ഒരുക്കിയിട്ടുണ്ട്. കായിക പരിശീലനങ്ങൾക്കും ഓട്ടത്തിനും കൃത്യമായ അകലം മനസ്സിലാക്കാൻ സഹായിക്കുന്ന ദൂരസൂചകങ്ങളും ട്രാക്കുകളിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
സ്പോർട്സ് അക്കാദമികൾക്കും പ്രൊഫഷണൽ പരിശീലന ഗ്രൂപ്പുകൾക്കും അന്തരീക്ഷ താപനില കണക്കിലെടുക്കാതെ തങ്ങളുടെ കായിക പരിശീലന പരിപാടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ പാർക്കുകൾ മികച്ച വേദിയൊരുക്കുന്നു.
കുടിവെള്ളം, പ്രാർത്ഥനാ ഏരിയ, വുദു എടുക്കാനുള്ള സൗകര്യങ്ങൾ, കായിക ഉപകരണങ്ങൾ, ഔട്ട്ഡോർ ജിം സൗകര്യങ്ങൾ, സർവിസ് കിയോസ്കുകൾ തുടങ്ങി തടസ്സമില്ലാതെ പരിശീലനം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് കോച്ചുമാരും കായികതാരങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
എയർകണ്ടീഷൻഡ് ട്രാക്കുകൾക്ക് പുറമെ വിനോദത്തിനായുള്ള വിപുലമായ സൗകര്യങ്ങളും പാർക്കിലുടനീളം സജ്ജീകരിച്ചിട്ടുണ്ട്. നടപ്പാതകൾക്ക് സമീപം ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, പ്രത്യേക സൈക്ലിങ് പാതകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കായികതാരങ്ങൾക്കും കുടുംബങ്ങൾക്കും ഔട്ട്ഡോർ വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ഒത്തുചേരാൻ കഴിയുന്ന കേന്ദ്രമായി ഖത്തറിലെ പാർക്കുകൾ മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.