ദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഖത്തറിെൻറ മാത്രം ലോകകപ്പല്ലെന്നും എല്ലാ രാജ്യങ്ങൾക്കുമായുള്ളതാണെന്നും ഫിഫ പ്രസിഡൻറ് ജിയോവാനി ഇൻഫൻറീനോ. മേഖലയുടെ ലോകകപ്പ് വിജയിപ്പിക്കുന്നതിന് മുഴുവൻ ഗൾഫ് രാഷ്ട്രങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്നും ഇൻഫൻറീനോ ആവശ്യപ്പെട്ടു.
ഒമാനിൽ നടന്ന ഫിഫ എക്സിക്യൂട്ടിവ് സമിതി യോഗത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വർഷത്തിന് ശേഷം ഖത്തറിെൻറ മണ്ണിൽ 2022ലെ ലോകകപ്പ് നടക്കുമെന്നും ഈ വിഷയത്തിൽ ഇനിയൊരു പുനരാലോചനയോ വിയോജിപ്പോ ഇല്ലെന്നും ഫിഫ പ്രസിഡൻറ് അടിവരയിട്ട് പറഞ്ഞു. കുവൈത്തിൽ നടന്ന അറേബ്യൻ ഗൾഫ് കപ്പിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും പങ്കെടുത്തതിൽ അതിയായ സന്തോഷമുണ്ട്. അഭിപ്രായ ഭിന്നതകളാൽ അകലങ്ങളിൽ നിൽക്കുന്നവരെ ഒരു കുടക്കീഴിൽ അണിനിരത്തിയതിന് ഗൾഫ് കപ്പിൽ വലിയ മാതൃകയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യൻ, ഖത്തർ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകൾ, 2026 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ ഉൾപ്പെടെ നിരവധി അജണ്ടകൾ ഫിഫ എക്സിക്യൂട്ടിവ് സമിതി യോഗത്തിൽ ചർച്ച ചെയ്തെന്നും 2026ൽ 48 ടീമുകൾ പങ്കെടുക്കുമെന്നും അദ്ദേഹം യോഗശേഷം പറഞ്ഞു. ആഗോള വനിതാ ലീഗ് ഫുട്ബോളിന് വേണ്ടിയുള്ള ഒരു സംഘടനയുടെ രൂപീകരണത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അണ്ടർ 17 ലോകകപ്പ്, 20 ലോകകപ്പ് ഫുട്ബോൾ എന്നീ ചാമ്പ്യൻഷിപ്പുകൾ തമ്മിൽ ലയിപ്പിക്കുന്നതും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.