പ്രകൃതി സംരക്ഷണത്തിന് പുതിയ ദിശാബോധം നൽകുന്നതിനായി ലോകമെമ്പാടും മേയ് 22 ന് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം ആചരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ മൂലം ഭൂമിയിലെ 75 ശതമാനം കരപ്രദേശങ്ങളും 66 ശതമാനം സമുദ്ര പരിസ്ഥിതിക്കും വലിയ തോതിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും, ഏകദേശം 10 ലക്ഷത്തോളം സസ്യ -ജന്തുജാലങ്ങൾ വംശനാശഭീഷണി നേരിടുകയാണെന്നും അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിനം കടന്നുവരുന്നത്.
കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം, വനനശീകരണം, നഗരവൽക്കരണം എന്നിവയാണ് ജൈവവൈവിധ്യ തകർച്ചയുടെ പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷത്തെ സന്ദേശം “Acting locally for global impact (പ്രാദേശികമായി പ്രവർത്തിച്ച് ആഗോള സ്വാധീനം സൃഷ്ടിക്കുക)” എന്നതാണ്. ജൈവ വൈവിധ്യം സംരക്ഷിക്കുക എന്നുള്ളത് സർക്കാർ നയങ്ങളിലൂടെയോ അന്താരാഷ്ട്ര കരാറുകളിലൂടെയോ മാത്രം സാധ്യമല്ല, മറിച്ച് ഓരോ സമൂഹത്തിലും നടക്കുന്ന ചെറിയ പ്രവർത്തനങ്ങളിലൂടെയാണെന്ന് ഈ സന്ദേശം ഓർമിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, പരിസ്ഥിതി സംരക്ഷണത്തെ വികസന നയത്തിന്റെ പ്രധാന ഘടകമായി ഉൾപ്പെടുത്തിയും അതിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയും മാതൃകയാകുകയാണ് ഖത്തർ. ഖത്തർ നാഷണൽ വിഷൻ 2030യുടെ ഭാഗമായി, പരസ്പരം ബന്ധിപ്പിച്ച നാല് പ്രധാന തൂണുകളിൽ ഒന്നായി പരിസ്ഥിതി വികസനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധത വ്യക്തമാകുന്നു. മരുഭൂമി പ്രധാന ഭൂവിശേഷതയായിട്ടുള്ള ഖത്തറിൽ സമുദ്രജീവജാലങ്ങൾ, മാൻഗ്രോവ് വനങ്ങൾ, അപൂർവ പക്ഷികൾ, കടലാമകൾ എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ജൈവ വൈവിധ്യം നിലനിൽക്കുന്നു. ഈ പ്രകൃതി സമ്പത്തുകൾ സംരക്ഷിക്കുന്നതിനായി ഖത്തർ സർക്കാർ നിരവധി പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കിവരുന്നുണ്ട്.
മനുഷ്യജീവിതത്തിന്റെയും പരിസ്ഥിതിയുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ജൈവ വൈവിധ്യത്തിന്റെ പങ്ക് നിർണായകമാണെന്ന ബോധ്യത്തിലാണ് ഈ ഇടപെടലുകൾ. ഖത്തറിലെ പ്രധാന ജൈവ വൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ് അൽ താഖീറ മാൻഗ്രോവ് പ്രദേശം. രാജ്യത്തിലെ ഏറ്റവും പഴക്കമേറിയ മാൻഗ്രോവ് വനപ്രദേശങ്ങളിലൊന്നായ ഇത് നിരവധി മത്സ്യങ്ങൾക്കും പക്ഷികൾക്കും സമുദ്രജീവികൾക്കും ആവാസവ്യവസ്ഥയായി പ്രവർത്തിക്കുന്നു. കൂടാതെ, തീരസംരക്ഷണത്തിലും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഈ പ്രദേശം വലിയ പങ്ക് വഹിക്കുന്നു. പ്രകൃതി സ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ആകർഷകമായ സ്ഥലവുമാണിത്. രാജ്യത്തിന്റെ കരഭാഗത്തെയും സമുദ്രഭാഗത്തെയും വലിയൊരു വിഹിതം സംരക്ഷിത മേഖലകളായി നിലനിർത്താനുള്ള പദ്ധതികളും ഖത്തർ സർക്കാർ നടപ്പിലാക്കിവരുന്നു. ഇതിലൂടെ അപൂർവ ജീവജാലങ്ങളെ സംരക്ഷിക്കുകയും പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ നിലനിർത്തുകയും ചെയ്യുന്നു.
അതേസമയം, മരുഭൂമി രാജ്യമായ ഖത്തറിൽ ഹരിതാഭം വർധിപ്പിക്കുന്നതിനായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പ്രവർത്തനങ്ങളും വ്യാപകമായി നടപ്പാക്കപ്പെടുന്നു. ജല ഉപഭോഗം കുറക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഹരിത പ്രദേശങ്ങൾ വികസിപ്പിക്കുന്നതും രാജ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഫുവൈരിത് ബീച്ചിൽ വംശനാശഭീഷണി നേരിടുന്ന 'ഹോക്സ്ബിൽ' കടലാമകളുടെ മുട്ടയിടൽ കേന്ദ്രങ്ങൾ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതിദത്ത മേഖലകൾ വേലി കെട്ടി തിരിച്ച് സംരക്ഷിക്കുന്നതിനൊപ്പം സ്വാഭാവിക സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കാൻ 'സീഡ് ഡിസ്പേഴ്സൽ' പദ്ധതിയും നടപ്പാക്കുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായ മരങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള ദേശീയ കാമ്പയിനും തുടരുന്നുണ്ട്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളായ കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി, കാർട്ടജീന പ്രോട്ടോക്കോൾ, നഗോയ പ്രോട്ടോക്കോൾ എന്നിവയിൽ ഖത്തർ ഒപ്പുവെച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം വരുംതലമുറയ്ക്കായി കാത്തുവെക്കേണ്ട പൈതൃക സ്വത്താണെന്ന നിലപാടിലാണ് ഖത്തർ ഭരണകൂടം മുന്നോട്ട് പോകുന്നത്. ജൈവ വൈവിധ്യ സംരക്ഷണ രംഗത്ത് ഖത്തർ സ്വീകരിക്കുന്ന ഈ നടപടികൾ ലോക രാജ്യങ്ങൾക്ക് മാതൃകയായി മാറുന്നതാണ്. ഈ വർഷത്തെ ജൈവ വൈവിധ്യ ദിന സന്ദേശത്തിന്റെ യഥാർത്ഥ അർത്ഥം പ്രാവർത്തികമാക്കുന്ന ഉദാഹരണമായി ഈ ശ്രമങ്ങളെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.