ഇറാൻ കടന്നുകയറ്റങ്ങൾക്കെതിരെ യു.എൻ പ്രമേയം

ദോഹ: ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയം, നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾക്കെതിരെ ആഗോള ഐക്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി. ജി.സി.സി രാജ്യങ്ങൾക്കും ജോർഡനുമെതിരെയുള്ള ഇറാൻ ആക്രമണങ്ങൾക്കെതിരെ ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചതിനെ ഖത്തർ സ്വാഗതം ചെയ്തു.

ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികൾ നടത്തിയ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് പ്രമേയം യു.എന്നിൽ അവതരിപ്പിച്ചതെന്ന് ശൈഖ ആലിയ പറഞ്ഞു. പ്രമേയത്തെ ആരും എതിർത്ത് വോട്ട് ചെയ്തില്ല. അതേസമയം, ചൈനയും റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

രക്ഷാസമിതിയിലെ 13 അംഗങ്ങൾ ഉൾപ്പെടെ 136 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ജി.സിസി രാജ്യങ്ങളുടെയും ജോർഡനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പ്രമേയം ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷ, പരമാധികാരം, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവക്ക് പ്രമേയം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ആ രാജ്യങ്ങളിലെ ജനങ്ങളോട് ഐക്യദാർഢ്യം രേഖപ്പെടുത്തുകയും ചെയ്തവെന്നും ശൈഖ ആലിയ പറഞ്ഞു. ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനും സമുദ്ര ഗതാഗതം തടസ്സപ്പെടുത്താനുമുള്ള ഇറാന്റെ നീക്കങ്ങളെയും യു.എൻ പ്രമേയം കർശനമായി അപലപിച്ചു.

സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു.എൻ സുരക്ഷാ കൗൺസിൽ പുറപ്പെടുവിച്ച പ്രമേയത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും ഇറാന്റെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണം.

ഇറാൻ ആക്രമണങ്ങൾക്കെതിരെയും നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾക്കെതിരെയുമുള്ള ആഗോള ഐക്യത്തെ പ്രമേയം സൂചിപ്പിക്കുന്നു. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ഏറ്റുമുട്ടലുകളിലേക്ക് പോകുന്നത് തടയണമെന്നും ഖത്തർ ആവർത്തിച്ചു. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടർ നയങ്ങൾക്ക് വിരുദ്ധവുമാണിത്. സംഘർഷം രൂക്ഷമാക്കുന്ന എല്ലാ നടപടികളും ഉടനടി നിർത്തണമെന്നും സംഭാഷണങ്ങളിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - UN resolution against Iranian aggression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.