ദോഹ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ആസ്ഥാനം ദോഹയിൽനിന്നും മാറ്റിസ്ഥാപിക്കാൻ സമ്മർദം ചെലുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രതികരണവുമായി ഖത്തർ. ഖത്തറിലെ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ സാന്നിധ്യം മധ്യസ്ഥ ശ്രമങ്ങളിൽ ഗുണകരമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. മധ്യസ്ഥശ്രമങ്ങളിൽ അവരുടെ സാന്നിധ്യം ആരോഗ്യകരമായിരിക്കുന്നിടത്തോളംകാലം അവർ ഇവിടെ തന്നെ തുടരുമെന്ന് ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ അൽ അൻസാരി അറിയിച്ചു.
‘ആശയവിനിമയ ഉപാധി നിലനിർത്താനുള്ള വാഷിങ്ടണിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് 2012 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോക്ക് ദോഹ ആതിഥേയത്വം വഹിക്കുന്നത്. ഗസ്സയിൽ മുമ്പുള്ളതും നിലവിലുള്ളതുമായ മധ്യസ്ഥ ശ്രമങ്ങളിൽ ഹമാസിന്റെ സാന്നിധ്യം നിർണായകമായിരുന്നെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു. ഖത്തറിന് മേലുള്ള അമേരിക്കയുടെ സമ്മർദത്തിനും വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതും കണക്കിലെടുത്ത് ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ഖത്തറിൽനിന്ന് മാറാൻ ശ്രമിക്കുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ഹമാസിന്റെ ഓഫിസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളെയെങ്കിലും അവർ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, വാൾസ്ട്രീറ്റ് ലേഖനം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം ഇത് നിഷേധിച്ച് ഹമാസ് രംഗത്തു വന്നു. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് പൊളിറ്റിക്കൽ ബ്യൂറോ അംഗം മുഹമ്മദ് നസൽ റിപ്പോർട്ട് നിരസിച്ച് രംഗത്തെത്തിയത്.
മധ്യസ്ഥർ എന്ന നിലയിൽ ഏതെങ്കിലും കക്ഷികൾക്കുമേൽ സമ്മർദം ചെലുത്തേണ്ടതില്ലെന്നും ഖത്തർ ആവർത്തിച്ചു. ഈജിപ്തുമായി ചേർന്ന് കഴിഞ്ഞ വർഷം നവംബർ 24നും ഡിസംബർ 1നുമിടയിൽ നീണ്ട ഉടമ്പടിക്ക് ഖത്തർ മധ്യസ്ഥത വഹിച്ചിരുന്നു. ഖത്തറിന്റെ നിർണായക മധ്യസ്ഥശ്രമങ്ങൾക്കിടയിലും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉൾപ്പെടുന്ന ഇസ്രായേൽ ഉന്നതരും അമേരിക്കൻ നയതന്ത്രജ്ഞരും ഖത്തറിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിൽ പ്രശ്നമുണ്ടെന്നും, വിശ്വസനീയമല്ലെന്നും ഇസ്രായേൽ ആരോപിക്കുകയും ചെയ്തിരുന്നു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഖത്തറിന്റെ മധ്യസ്ഥത ദുരുപയോഗം ചെയ്യുന്നതായി ഞങ്ങൾ വിലയിരുത്തിയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.