ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന നഴ്സറി സ്കൂളുകളുടെ എണ്ണം 179 ആയി ഉയർന്നു. വർധിച്ചുവരുന്ന വിദ്യാർഥികളെ ഉൾക്കൊള്ളാനും എല്ലാ പ്രദേശങ്ങളിലും നഴ്സറികൾ തുടങ്ങാനുമുള്ള വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ തുടർന്നാണിത്. നഴ്സറി സ്കൂളുകളുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം വെബ്സൈറ്റിൽ പങ്കുവെച്ചു. സ്കൂളുകളുടെ എണ്ണം വർധിച്ചതോടെ, തങ്ങളുടെ കുട്ടികളെ ഏറ്റവും അടുത്തുള്ള നഴ്സറിയിൽ ചേർക്കാൻ മാതാപിതാക്കൾക്ക് സൗകര്യം ലഭിക്കുന്നു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ അനധികൃത നഴ്സറികളുടെ പ്രവർത്തനം തടയുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ്, നഴ്സറികളുടെ വിവരങ്ങളടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചത്. ദോഹ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ നഴ്സറികളുള്ളത് -62 എണ്ണം. റയ്യാൻ മുനിസിപ്പാലിറ്റിയിൽ 58 നഴ്സറികളാണുള്ളത്. വക്റ മുനിസിപ്പാലിറ്റിയിൽ 16 നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. ബാക്കിയുള്ള എണ്ണം നഴ്സറികൾ മറ്റു മുനിസിപ്പാലിറ്റികളിലായി വ്യാപിച്ചുകിടക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളിലെ ആവശ്യങ്ങളും ജനസംഖ്യയുമനുസരിച്ച് അതിന്റെ എണ്ണം വ്യത്യാസപ്പെടുന്നുണ്ട്.
മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ നഴ്സറികളുടെ പേരുവിവരങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി, ഏരിയ, സ്ട്രീറ്റ്, സോൺ, കെട്ടിട നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവയുൾപ്പെടെ വിശദ വിവരങ്ങളും നൽകിയിട്ടുണ്ട്. ഇത് രക്ഷിതാക്കൾക്ക് നഴ്സറികളെ എളുപ്പത്തിൽ സമീപിക്കാൻ സഹായിക്കും.
2014ലെ ഒന്നാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ വിദ്യാഭ്യാസ വിഭാഗം, നഴ്സറി വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായാണ് രാജ്യത്തെ നഴ്സറികൾ പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളിൽ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അധികൃതരുടെ ഇടക്കിടെയുള്ള സന്ദർശനം നടക്കുന്നുമുണ്ട്. നഴ്സറി സ്കൂളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കും ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നതിനും അധികാരികളുമായി ആശയവിനിമയം നടത്താനും അനുവദിക്കുന്നതാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ നഴ്സറി സ്കൂൾ പേജ്.
രാജ്യത്ത് പ്രവർത്തിക്കുന്ന 179 അംഗീകൃത നഴ്സറികളുടെയും പട്ടിക കാണാനും വിവരങ്ങൾ തേടാനും പേജ് വഴി സാധിക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നഴ്സറികളുടെ പ്രവർത്തനം തടയുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി ജാഗ്രത പുലർത്തുകയെന്ന കാമ്പയിനും മന്ത്രാലയം നടത്തിവരുന്നുണ്ട്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.