അൽജീരിയയിൽ വിപുലമായ ക്ഷീരവികസന പദ്ധതിയുമായി ബലദ്‌ന പദ്ധതി രണ്ടാംഘട്ടത്തിലേക്ക്; 63.5 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു

ദോഹ: അൽജീരിയയിൽ നടപ്പാക്കുന്ന സംയോജിത ക്ഷീരവികസന പദ്ധതിയുടെ ഭാഗമായി നിർണ്ണായക കരാറിൽ ഒപ്പുവെച്ച് ഖത്തറിലെ പ്രമുഖ കമ്പനിയായ ബലദ്‌ന. പദ്ധതിയുടെ ഭാഗമായി നേരത്തേ, 3.5 ബില്യൺ ഡോളറിന്റെ കരാർ നിലവിലുണ്ട്. ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിനായാണ് 63.5 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചത്.

പദ്ധതിയുടെ ഭാഗമായി യു.എസിൽ നിന്ന് 30,000 ഹോൾസ്റ്റീൻ ഇനം കറവപ്പശുക്കളെ അൽജീരിയയിലെത്തിക്കാൻ 109 വിമാനങ്ങൾ ഉപയോഗിച്ചുള്ള എയർലിഫ്റ്റിങ് ബലദ്‌ന ആരംഭിച്ചു. ആകെ 2.7 ലക്ഷം പശുക്കളെ വളർത്താനാണ് ലക്ഷ്യമിടുന്നത്. 117,000 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ സംയോജിത ക്ഷീരവികസന പദ്ധതികളിൽ ഒന്നാണ്. അൽജീരിയയിലെ പാൽ ഉൽപന്ന ആവശ്യങ്ങളുടെ 50 ശതമാനം ഈ പദ്ധതി പൂർത്തിയാകുന്നതിലൂടെ നിറവേറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, അൽജീരിയയിൽ 15,000ത്തിലധികം പേർക്കും അമേരിക്കയിൽ ഏകദേശം 1,200 പേർക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ബലദ്ന അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും, അതുവഴി ദീർഘകാല കാർഷിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സംരംഭം വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Baladna Project Enters Second Phase: $635 Million Agreement Signed for Massive Dairy Development in Algeria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.