ദോഹ: തണുപ്പ്കാലത്തെ ഉത്സവഛായ തീർത്ത ആഘോഷങ്ങൾക്ക് അവധി നൽകി ഗൾഫു നാടുകളിലെ വിശ്വാസികൾ റമദാനിന്റെ വിശുദ്ധ നാളുകളിലേക്ക്. നാട്ടിൽ വ്യാഴാഴ്ചയാണ് നോമ്പിന് തുടക്കമെങ്കിലും ഖത്തറിലെ പ്രവാസികൾ ഒരു ദിവസം മുമ്പേ റമദാനിലേക്ക് പ്രവേശിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് മാസപ്പിറവി സ്ഥിരീകരിച്ചത്.
ചെവ്വാഴ്ച ശഅബാൻ 29 തികഞ്ഞതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രപ്പിറവി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിർണയ സമിതി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കുന്നതായി ഔഖാഫ് അധികൃതർ അറിയിച്ചു.
റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് മന്ത്രാലയങ്ങളുടെയും മറ്റും നേതൃത്വത്തിൽ ഒരുക്കിയത്. പള്ളികളിൽ ഇഫ്താറിനും തറാവീഹ് നമസ്കാരങ്ങൾക്കും സൗകര്യമൊരുക്കി പൂർണസജ്ജമായി കഴിഞ്ഞു. മാസപ്പിറവിക്കു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെ തറാവീഹ് നമസ്കാരവും ആരംഭിച്ചു.
ഔഖാഫിനു കീഴിൽ വിവിധ ഇടങ്ങളിൽ ഇഫ്താർ ടെന്റുകൾ സജ്ജമാണ്. പള്ളികളും കമ്യൂണിറ്റി സെന്ററുകളും കേന്ദ്രീകരിച്ച് റമദാൻ പ്രഭാഷണങ്ങളും മത്സരങ്ങളും മറ്റുമായും ഒരുമാസക്കാലം സജീവമാക്കുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.