ദോഹ: രാജ്യത്തെ കസ്റ്റംസ് സേവനങ്ങളുടെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനുമായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് രാജ്യവ്യാപകമായി പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. സിവിൽ സർവിസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുമായി സഹകരിച്ച് 'ഷാരിക്' (Sharek) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് സർവേ നടത്തുന്നത്. സ്വദേശികൾ, പ്രവാസികൾ, ബിസിനസ് സംരംഭകർ എന്നിവർക്ക് തങ്ങളുടെ നിർദേശങ്ങളും സേവന അനുഭവങ്ങളും പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കാം.
കസ്റ്റംസ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, സുതാര്യത ഉറപ്പാക്കുക, രാജ്യത്തെ അതിർത്തികളിലെയും ക്ലിയറൻസ് കേന്ദ്രങ്ങളിലെയും നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയാണ് സർവേയുടെ പ്രധാന ലക്ഷ്യം. കസ്റ്റംസ് ക്ലിയറൻസ് നടപടികൾ കൂടുതൽ എളുപ്പമാക്കാനും ഉപഭോക്തൃ സേവന നിലവാരം ഉയർത്താനും പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ സഹായിക്കും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ സിവിൽ സർവിസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെയും കസ്റ്റംസ് അതോറിറ്റിയുടെയും സംഘം സംയുക്തമായി പരിശോധിച്ച് തുടർനടപടികളും നയരൂപീകരണങ്ങളും കൈക്കൊള്ളും. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിലും കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് വലിയ പങ്കാണ് വഹിക്കുന്നത്. അതിനാൽ, സർവേയിൽ പങ്കാളികളായി അഭിപ്രായങ്ങൾ പങ്കുവെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.