ഡോ. മാജിദ് അൽ അൻസാരി
ദോഹ: മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുന്നതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് അൽ അൻസാരി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഖത്തർ നടത്തുന്ന ശ്രമങ്ങൾ അദ്ദേഹം പ്രതിവാര വാർത്താസമ്മേളനൽ വിശദീകരിച്ചു. സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഹുർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഘർഷങ്ങളിൽനിന്ന് പിന്മാറി ചർച്ചകളിലേക്ക് മടങ്ങിയെത്താൻ എല്ലാ കക്ഷികളും തയാറാകണം. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഏക മാർഗം നയതന്ത്രവും സംഭാഷണവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. അയൽരാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ നല്ല ബന്ധം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ തടയുന്നതിനുമായി ഗൾഫ് രാജ്യങ്ങൾ വിവിധ തലങ്ങളിൽ ഏകോപിതമായി പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഗസ്സയിൽ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം വേഗത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാർ വ്യവസ്ഥകൾ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് മാജിദ് അൽ അൻസാരി ഖത്തറിന്റെ നിലപാട് ആവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.